തിരുവനന്തപുരം: സാമൂഹ്യ ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാനുള്ള സർക്കാർ തീരുമാനം ഉടൻ നടപ്പാക്കില്ല. ഓണക്കാലത്തെ ക്ഷേമപെൻഷൻ നിലവിലെ രീതിയിൽ തന്നെ വിതരണം ചെയ്യുമെന്ന് സർക്കാർ വ്യക്തമാക്കി. ബാങ്ക് വഴി പെൻഷൻ വിതരണം ചെയ്യാനുള്ളത് തത്വത്തിലുള്ള അംഗീകാരം മാത്രമാണെന്നും, ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ പുതിയ രീതിയിലേക്ക് മാറുകയുള്ളൂവെന്നും സർക്കാർ അറിയിച്ചു.
സാമൂഹ്യ ക്ഷേമപെൻഷൻ ഇനി മുതൽ വീടുകളിൽ എത്തിച്ച് നൽകില്ലെന്ന സർക്കാർ ഉത്തരവ് നേരത്തെ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ വിശദീകരണവുമായി രംഗത്തെത്തിയത്.
പെൻഷൻ വിതരണം ചെയ്യാതെ ശേഷിക്കുന്ന തുക സമയബന്ധിതമായി തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, സേവന പോർട്ടലിൽ വിവരങ്ങൾ യഥാസമയം രേഖപ്പെടുത്താത്തത് തുടങ്ങിയ പ്രശ്നങ്ങളാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്. അർഹതയില്ലാത്തവർക്കും ഒരേ വ്യക്തിക്ക് ഒന്നിലധികം തവണയും പെൻഷൻ ലഭിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി ആധാർ അധിഷ്ഠിത വിതരണം പൂർണമായി നടപ്പാക്കേണ്ടതുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
വീടുകളിലെത്തി പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള സഹകരണ സംഘങ്ങളുടെ ചെലവും പുതിയ സംവിധാനത്തിലേക്ക് മാറാനുള്ള കാരണമായി സർക്കാർ ചൂണ്ടിക്കാട്ടുന്നു. DBT സംവിധാനം വഴി പെൻഷൻ വിതരണം ചെയ്യാത്തത് കേന്ദ്രസർക്കാരിൽ നിന്നുള്ള സാമ്പത്തിക സഹായത്തെ ബാധിക്കുന്ന സാഹചര്യമുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പൂർണമായും കിടപ്പിലായ രോഗികൾക്കും ഒഴിവാക്കാനാകാത്ത ചില ഗുണഭോക്താക്കൾക്കും പെൻഷൻ വീട്ടിലെത്തിച്ച് നൽകുന്നത് തുടരും. ബാക്കിയുള്ള ഗുണഭോക്താക്കൾക്ക് ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പെൻഷൻ എത്തിക്കുന്ന രീതിയിലേക്കാണ് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയിരിക്കുന്നത്.
എന്നാൽ, പുതിയ സംവിധാനം നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ ഓണക്കാലത്തെ പെൻഷൻ നിലവിലെ രീതിയിൽ തന്നെ ലഭിക്കും.


