ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ‘കേരളം ബിൽ 2026’ ലോക്സഭ പാസാക്കി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബിൽ ചർച്ച കൂടാതെ പാസാക്കിയത്.
വെറും ആറ് മിനിറ്റിനുള്ളിലാണ് ബില്ലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കേരളത്തിൽ നിന്നുള്ള കോൺഗ്രസ് അംഗങ്ങൾ പോലും ബില്ലിന്റെ ചർച്ചയിൽ പങ്കെടുക്കുന്നില്ലെന്ന് നിത്യാനന്ദ റായ് സഭയിൽ വിമർശിച്ചു.
കേരളം ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പോലും പങ്കെടുക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജുവും വിമർശിച്ചു.
പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിൽ വിശദമായ ചർച്ചയില്ലാതെ ബിൽ പാസാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ വിമർശനം ഉന്നയിച്ചു.



