ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ വിവിധ കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്ത കർണാടക ബന്ദിന് സംസ്ഥാനത്ത് തണുത്ത പ്രതികരണം. വാഹനഗതാഗതത്തെ ബന്ദ് കാര്യമായി ബാധിച്ചില്ല. കടകമ്പോളങ്ങളും പതിവുപോലെ തുറന്നു പ്രവർത്തിച്ചു.
തമിഴ്നാട് അതിർത്തിയിലും വാഹനങ്ങൾ തടഞ്ഞില്ല. അത്തിബലെ അതിർത്തിയിൽ പ്രതിഷേധം മാത്രമാണ് ഉണ്ടായത്. പ്രതിഷേധിച്ച കന്നഡ ജാഗൃതി വേദികെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്.
അന്തർസംസ്ഥാന ബസ് സർവീസുകൾ കർണാടക നിർത്തിവെച്ചു. സേലം വഴി കേരളത്തിലേക്കുള്ള കർണാടക ബസുകളും സർവീസ് നടത്തിയില്ല. എന്നാൽ തമിഴ്നാട് ബസുകൾ പതിവുപോലെ സർവീസ് നടത്തി. കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെ ഉത്തരവിനെതിരെയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ഓഗസ്റ്റ് 12 മുതൽ 15 ദിവസത്തേക്ക് തമിഴ്നാടിന് 12,000 ക്യൂസെക് വെള്ളം വിട്ടുനൽകണമെന്നായിരുന്നു ഉത്തരവ്.
കന്നഡ അനുകൂല നേതാവ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിലാണ് വിവിധ സംഘടനകൾ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ബന്ദിന് ആഹ്വാനം ചെയ്തത്. എന്നാൽ അവസാനഘട്ടത്തിൽ നിരവധി സംഘടനകൾ ബന്ദിൽ നിന്ന് പിന്മാറി. കർണാടക രക്ഷണ വേദികെ ഉൾപ്പെടെയുള്ള സംഘടനകൾ ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് അറിയിച്ചു.
അണക്കെട്ടുകളിലെ നീരൊഴുക്ക് വർധിച്ചതും കാവേരി വിഷയത്തിൽ സുപ്രീംകോടതിയിലടക്കം ഇടപെടുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകിയതുമാണ് ചില സംഘടനകൾ ബന്ദിൽ നിന്ന് പിന്മാറാൻ കാരണം.


