ന്യൂഡൽഹി: ദില്ലി വിമാനത്താവളത്തിൽ യാത്രക്കാരന്റെ ഹാൻഡ് ബാഗിൽ ഒളിപ്പിച്ച നിലയിൽ തലയോട്ടി കണ്ടെത്തി. മനുഷ്യന്റേതിന് സമാനമായി തോന്നിക്കുന്ന തലയോട്ടിയാണ് സിഐഎസ്എഫ് സുരക്ഷാ പരിശോധനയ്ക്കിടെ കണ്ടെത്തിയത്. ചോദ്യംചെയ്യലിൽ ഇത് കുരങ്ങിന്റേതാണെന്ന് യാത്രക്കാരൻ സമ്മതിച്ചു.
ഓഗസ്റ്റ് 10നാണ് സംഭവം. ദില്ലിയിൽനിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യാനെത്തിയ യാത്രക്കാരന്റെ ഹാൻഡ് ബാഗ് സ്കാൻ ചെയ്യുന്നതിനിടെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. തുടർന്ന് ബാഗ് തുറന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് തലയോട്ടി കണ്ടെത്തിയത്. സംശയാസ്പദമായ വസ്തു കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരനെ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല.
ചോദ്യംചെയ്യലിൽ തലയോട്ടി കുരങ്ങിന്റേതാണെന്ന് യാത്രക്കാരൻ മൊഴി നൽകി. സംരക്ഷിത വന്യജീവി വിഭാഗത്തിൽപ്പെട്ട ജീവിയുടേതാകാമെന്ന സംശയത്തെ തുടർന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിച്ചു. പിന്നീട് യാത്രക്കാരനെ തുടർനടപടികൾക്കായി പൊലീസിന് കൈമാറി. വന്യജീവി വകുപ്പിന്റെ നിർദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം വന്യജീവികളുടെ ശരീരഭാഗങ്ങൾ അനധികൃതമായി കൈവശം വയ്ക്കുന്നതും കടത്തുന്നതും വിൽക്കുന്നതും നിയന്ത്രിതവും ശിക്ഷാർഹവുമാണ്. തലയോട്ടിയുടെ യഥാർഥ ഉറവിടം, അത് എങ്ങനെ യാത്രക്കാരന്റെ കൈവശമെത്തി തുടങ്ങിയ കാര്യങ്ങളിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. യാത്രക്കാരന്റെ പേരുവിവരങ്ങളോ തലയോട്ടി ലഭിച്ച ഉറവിടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.




