എറണാകുളം: നഗരത്തിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർത്ത് മോഷണം നടത്തിയ പ്രതിയെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പരുത്തിപ്പാറ ബി.എൻ.എസ്.എൽ ക്വാർട്ടേഴ്സിന് സമീപം പുളിയറകോണം വീട്ടിൽ ശരത്ത് (49) ആണ് പിടിയിലായത്.
ഓഗസ്റ്റ് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. എറണാകുളം എം.ജി റോഡിലും ബാനർജി റോഡിലും പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളുടെ ചില്ലുകൾ തകർത്താണ് പ്രതി വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നത്. തുടർന്ന് സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ശക്തമാക്കി.
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. നഗരത്തിലെ സിസിടിവി ദൃശ്യങ്ങളും സമാനമായ മുൻ കേസുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മോഷണത്തിന് ശേഷം ഗുരുവായൂർ ഭാഗത്തേക്ക് കടന്ന ശരത്തിനെ ഗുരുവായൂർ പൊലീസിന്റെ സഹായത്തോടെ സെൻട്രൽ എ.സി.പി.യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.
സമാനമായ നിരവധി മോഷണക്കേസുകളിൽ നേരത്തെയും പ്രതിയായ ശരത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർമാരായ ഹരികൃഷ്ണൻ, ഷാജി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പ്രശാന്ത് ബാബു, വിപിൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഹരീഷ് ബാബു, റിനു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.


