കൊല്ലം: കൊട്ടാരക്കരയിൽ വൻ ലഹരിവേട്ട. 150 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. കൊട്ടാരക്കര സ്വദേശികളായ ബിപിൻ, അനന്തു, അതുൽ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം റൂറൽ ഡാൻസാഫ് സംഘവും കൊട്ടാരക്കര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ബെംഗളൂരുവിൽ നിന്നാണ് സംഘം എംഡിഎംഎ കേരളത്തിലേക്ക് കടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതികളിലൊരാൾ ബസിൽ ലഹരിയുമായി കൊട്ടാരക്കരയിലെത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ്, ഡാൻസാഫ് സംഘം എന്നിവർ ബസ് സ്റ്റാൻഡ് പരിസരത്ത് നിരീക്ഷണം ശക്തമാക്കി.
ബസിൽ നിന്ന് ഇറങ്ങിയയാളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ മറ്റ് രണ്ടുപേരെയും ലഹരിവസ്തുക്കളുമായി പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് ഏകദേശം ആറ് ലക്ഷം രൂപ വിലവരുമെന്നാണ് പൊലീസ് പറയുന്നത്.
ചെറുകിട ലഹരി വിൽപ്പനക്കാരിൽ നിന്ന് പണം സമാഹരിച്ചാണ് പ്രതികൾ ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബെംഗളൂരുവിലെ ലഹരിമാഫിയയുമായി പ്രതികൾക്ക് അടുത്ത ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു.
കേരളത്തിലെത്തിച്ച എംഡിഎംഎ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


