പാലക്കാട്: കർഷക ദിനത്തിലും നെൽകർഷകരുടെ ദുരിതത്തിന് അറുതിയില്ല. സർക്കാർ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് സപ്ലൈകോ ഓഫീസിൽ കർഷകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജില്ലയിൽ പതിനാലായിരത്തോളം കർഷകർക്കാണ് നെല്ലിന്റെ പണം ലഭിക്കാനുള്ളത്.
നെല്ല് സർക്കാരിന് കൈമാറി ആറുമാസം പിന്നിട്ടിട്ടും പണം ലഭിക്കാത്ത അവസ്ഥയിലാണ് കർഷകർ. ഓണക്കാലമായിട്ടും കർഷകർക്ക് കൂലി ലഭിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ഓണത്തിന് മുമ്പ് നെല്ലിന്റെ വില വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി ഉറപ്പ് നൽകിയിരുന്നു.
പ്രതിഷേധം ശക്തമായതോടെ പൊലീസ് സ്ഥലത്തെത്തി കർഷകരുമായി സംസാരിച്ച് സമരം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സപ്ലൈകോ എംഡി കർഷകരുമായി ഫോണിൽ സംസാരിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കുടിശിക തുക വിതരണം ചെയ്ത് തീർക്കുമെന്ന് എംഡി ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
നെല്ലിന്റെ വില നൽകുന്നതിനായി 150 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്ന് കൃഷിമന്ത്രി അറിയിച്ചു. എന്നാൽ പ്രഖ്യാപനങ്ങൾക്കപ്പുറം തുക ഉടൻ ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഓണക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായ കർഷകർക്ക് കുടിശിക വിതരണം വൈകുന്നത് വലിയ തിരിച്ചടിയായിരിക്കുകയാണ്.



