തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഡിജിപി ഉൾപ്പെടെയുള്ള ഒരു ഉദ്യോഗസ്ഥനെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അറിവില്ലാതെ ലോക്ഭവനിലേക്ക് ഗവർണർ വിളിച്ചുവരുത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ രാജ്ഭവനെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മുൻ സർക്കാരിന്റെ കാലത്തും സമാനമായ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ സമരത്തിനും കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിന്റെ പരാതിക്കും പിന്നാലെയാണ് ഗവർണർ ഡിജിപിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ചതെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ സർക്കാരും രാജ്ഭവനും തമ്മിലുള്ള ഭിന്നത വീണ്ടും ചർച്ചയാകുന്നതിനിടെയാണ് വി.ഡി. സതീശന്റെ പ്രതികരണം.
അതേസമയം, കൊച്ചി ഷിപ്പ്യാർഡിന് ഷിപ്പ് ബ്ലോക്ക് നിർമാണത്തിനായി 18.16 ഏക്കർ ഭൂമി വിട്ടുനൽകാൻ സർക്കാർ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. ഇതിലൂടെ പ്രതിവർഷം 1.70 കോടി രൂപ ലീസ് ഇനത്തിൽ സർക്കാരിന് ലഭിക്കുമെന്നും ഏകദേശം 50,000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നതെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിക്കുമെന്നും ഇനി പെൻഷൻ മുടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ജീവനക്കാരുടെ ബോണസിനും അഡ്വാൻസിനുമായി ആവശ്യമായ തുക അനുവദിച്ചതായും ഓണക്കിറ്റ് വിതരണം തടസ്സമില്ലാതെ തുടരുമെന്നും അറിയിച്ചു. കർഷകരുടെ നെല്ല് സംഭരണ കുടിശ്ശിക തീർപ്പാക്കുന്നതിനായി സപ്ലൈകോയ്ക്ക് 150 കോടി രൂപയും കൺസ്യൂമർഫെഡിന് 25 കോടി രൂപയും അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, അനിൽ മെസിയുടെ പേരിലുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും സതീശൻ വ്യക്തമാക്കി. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്നും ഏത് തരത്തിലുള്ള അന്വേഷണം വേണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഎസ്ടി തട്ടിപ്പ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെയും (എസ്ഐടി) രൂപീകരിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യാൻ സർക്കാർ മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ‘ലീഗൽ റിക്വയർമെന്റ്’ എന്നത് മെറ്റയുടെ അൽഗോരിതത്തിന്റെ ഭാഗമാണെന്നും സതീശൻ പറഞ്ഞു. ‘ലീഗൽ റിക്വയർമെന്റ്’ എന്ന് പറയുന്നത് സർക്കാർ പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുവെന്നാണോ അർഥമെന്നും അദ്ദേഹം ചോദിച്ചു.
കാസർഗോഡ് എംഡിഎംഎ കേസിലെ പ്രതിയെ മുമ്പ് കണ്ടിട്ടുണ്ടെന്നും നവകേരള സദസിന്റെ കാലത്താണ് പരിചയപ്പെട്ടതെന്നും സതീശൻ വിശദീകരിച്ചു. സർക്കാർ ഒരു തരത്തിലുള്ള സമ്മർദങ്ങൾക്കും സാമുദായിക ശക്തികൾക്കും കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


