തിരുവനന്തപുരം: കസ്റ്റഡി മർദനക്കേസിൽ വനംവകുപ്പിലെ മൂന്ന് ഉന്നത ഐഎഫ്എസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ കോടതി അനുമതി നൽകി. പറമ്പിക്കുളം വന്യജീവി സങ്കേതം ഫീൽഡ് ഡയറക്ടർ ടി. ഉമ, ഈസ്റ്റേൺ സർക്കിൾ മേധാവി ആർ. കമലഹാർ, നോർത്ത് സെൻട്രൽ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്) വിജയാനന്ദ് എന്നിവർക്കെതിരെയാണ് തിരുവനന്തപുരം സിജിഎം കോടതി ഉത്തരവ്.
2015ൽ രജിസ്റ്റർ ചെയ്ത മലയാറ്റൂർ ആനവേട്ടക്കേസിലെ പ്രതികളെ വനംവകുപ്പ് ആസ്ഥാനത്ത് കസ്റ്റഡിയിലെടുത്ത് മർദിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടി. ആനവേട്ടക്കേസിലെ പ്രതിയായ അജി ബ്രൈറ്റിനെ തിരുവനന്തപുരം വനംവകുപ്പ് ആസ്ഥാനത്ത് 2015 ജൂലൈയിൽ മർദിച്ചെന്നാണ് കേസ്.
സംഭവത്തെ തുടർന്ന് പൊലീസ് കേസെടുക്കുകയും പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടർന്ന് ഹൈക്കോടതി ഇടപെട്ട് പ്രത്യേക അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് രൂപീകരിച്ചിരുന്നു. തുടർന്ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും പിന്നീട് സർക്കാർ ഇടപെട്ട് നടപടികൾ തടസപ്പെടുത്തിയെന്നാണ് ആരോപണം.
ഇതിനെ തുടർന്നാണ് പരാതിക്കാർ വീണ്ടും തിരുവനന്തപുരം സിജിഎം കോടതിയെ സമീപിച്ചത്. തുടർന്നാണ് മൂന്ന് മുതിർന്ന ഐഎഫ്എസ് ഉദ്യോഗസ്ഥർക്കെതിരെ വിചാരണ നടപടികളുമായി മുന്നോട്ടുപോകാൻ കോടതി അനുമതി നൽകിയത്.
അജി ബ്രൈറ്റിനെതിരെ പ്രാകൃതമായ മർദനമുറകൾ പ്രയോഗിച്ചെന്നും വാരിയെല്ലുകൾക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റെന്നുമാണ് പരാതിയിലെ ആരോപണം. മലയാറ്റൂർ ആനവേട്ടക്കേസിൽ 26-ാം പ്രതിയാണ് അജി ബ്രൈറ്റ്. മലയാറ്റൂരിൽ നിന്ന് കടത്തിയ ആനക്കൊമ്പുകൾ തിരുവനന്തപുരത്തും മറ്റിടങ്ങളിലും എത്തിക്കുന്നതിൽ ഇടനിലക്കാരനായി പ്രവർത്തിച്ചെന്നായിരുന്നു ഇയാൾക്കെതിരായ കേസ്.


