കാസർകോട്: കാസർകോട് ലഹരിക്കേസിലെ പ്രതികളെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കാസർകോട് ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവിട്ടത്. കേസിൽ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ അഡ്വ. ഷാജിദ് കമ്മാടമാണ് പ്രതികൾക്കായി കോടതിയിൽ ഹാജരായത്. അദ്ദേഹം കാസർകോട് മണ്ഡലം പ്രസിഡന്റാണ്.
മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ളവരെന്ന് ആരോപണമുയർന്ന വ്യക്തികൾ എംഡിഎംഎ കേസിൽ അറസ്റ്റിലായതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്. പ്രതികൾക്ക് രാഷ്ട്രീയപരമായ ഒരു ആനുകൂല്യവും ലഭിക്കില്ലെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് മണ്ഡലം പ്രസിഡന്റ് തന്നെ പ്രതികൾക്കായി കോടതിയിൽ ഹാജരായത്.
വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോഓർഡിനേറ്ററാണെന്ന് അവകാശപ്പെടുന്ന ഹുസൈൻ കേസിലെ പ്രധാന കണ്ണിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. പ്രതികൾക്ക് അന്തർസംസ്ഥാന മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്നും ആന്ധ്ര, കർണാടക കേന്ദ്രീകരിച്ചുള്ള ലഹരി ശൃംഖലയുമായി ഇവർക്ക് ബന്ധമുണ്ടെന്നുമാണ് റിപ്പോർട്ട്.
സൈനുൽ ആബിദാണ് ലഹരിക്കടത്തിന്റെ പ്രധാന ആസൂത്രകനെന്നും ഇയാൾക്കെതിരെ നേരത്തെയും നിരവധി ലഹരിക്കേസുകൾ നിലവിലുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിന് പിന്നിൽ വലിയ ലഹരി റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
എറണാകുളത്തേക്ക് എംഡിഎംഎ എത്തിച്ചുനൽകിയത് ഇതര സംസ്ഥാന സ്വദേശിയായ യുവതിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഊബർ കാറുകൾ ഉപയോഗിച്ചാണ് ലഹരിക്കടത്ത് നടത്തിയിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ലഹരിക്കടത്തിന്റെ കൂടുതൽ കണ്ണികളിലേക്ക് എത്താനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.











