ന്യൂഡൽഹി: കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യം ഉന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി സോണിയ ഗാന്ധിയുടെ വസതിയിൽ ചെന്നിത്തല കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്തെ സംഘടനാ കാര്യങ്ങളും കെപിസിസിക്ക് പുതിയ അധ്യക്ഷനെ നിയമിക്കുന്ന നടപടികൾ ഉടൻ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും ഹൈക്കമാൻഡിനെ ധരിപ്പിച്ചതായി ചെന്നിത്തല പറഞ്ഞു. എന്നാൽ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ട പേരുകളെക്കുറിച്ച് കൂടിക്കാഴ്ചയിൽ ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓണാശംസകൾ നേർന്നാണ് ചെന്നിത്തല നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിന്റെ തനിമയുള്ള സമ്മാനങ്ങളും അദ്ദേഹം നേതാക്കൾക്ക് കൈമാറി. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും കേരള സാരിയും രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖർഗെയ്ക്കും കസവ് മുണ്ടുമാണ് സമ്മാനമായി നൽകിയത്.
അതേസമയം, ചെന്നിത്തലയുടെ നേതൃത്വത്തിൽ നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പ്രചാരണ പരിപാടിയെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രത്യേകം അഭിനന്ദിച്ചതായും അദ്ദേഹം പറഞ്ഞു. പരിപാടിയുടെ പ്രവർത്തന രീതികളും ഘടനയും സംബന്ധിച്ച് നേതാക്കൾ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.
വരും മാസങ്ങളിൽ ‘ഓപ്പറേഷൻ തൂഫാൻ’ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ഒക്ടോബറിൽ രാഹുൽ ഗാന്ധിയെ പങ്കെടുപ്പിച്ച് പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും ചെന്നിത്തല ദില്ലിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.


