ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാംപ്യൻഷിപ്പിൽ ദീർഘ കാലമായി ഇന്ത്യ കാത്തിരിക്കുന്ന ഒരു മെഡൽ നേട്ടം ഒടുവിൽ സാധ്യമാകുന്നു. ലോക ബാഡ്മിന്റൺ പോരാട്ടത്തിന്റെ വനിതാ ഡബിൾസിൽ 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യ മെഡൽ നേടുമെന്നു ഉറപ്പായി. ഇന്ത്യയുടെ ഗായത്രി ഗോപീചന്ദും മലയാളി താരം ട്രീസ ജോളിയും ചേർന്ന സഖ്യം സെമിയിലേക്ക് മുന്നേറിയതോടെയാണ് ഇന്ത്യ മെഡലുറപ്പിച്ചത്. നിലവിൽ വെങ്കല സാധ്യതയാണുള്ളത്. സെമിയും ഫൈനലും ജയിച്ച് അത് സുവർണ നേട്ടമാകുമെന്നു പ്രതീക്ഷിക്കാം.
ക്വാർട്ടറിൽ ത്രില്ലർ പോരാട്ടത്തിലാണ് ഇന്ത്യൻ സഖ്യത്തിന്റെ മുന്നേറ്റം. ചൈനയുടെ നാലാം സീഡ് സഖ്യമായ ജിയ യി ഫാൻ- ഷാങ് ഷു ഷിയാൻ സഖ്യത്തെ വീഴ്ത്തിയാണ് ഇന്ത്യൻ സഖ്യത്തിന്റെ മുന്നേറ്റം. ആദ്യ സെറ്റ് കൈവിട്ട ശേഷം കരുത്തോടെ തിരിച്ചടിച്ചാണ് ഗായത്രി- ട്രീസ സഖ്യം ജയിച്ചു കയറിയത്. സ്കോർ: 16-21, 21-15, 21-13.




