ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച സൗജന്യ കാർ നിരസിച്ച് ഡിഎംകെ. പാർട്ടിയുടെ 59 എംഎൽഎമാരും സർക്കാർ വാഗ്ദാനം ചെയ്ത കാർ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ അറിയിച്ചു. സംസ്ഥാനം സാമ്പത്തിക ബാധ്യതയിലാണെന്ന് സർക്കാർ തന്നെ പറയുന്ന സാഹചര്യത്തിൽ അനാവശ്യ ചെലവുകൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എംഎൽഎമാരുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങൾ പരിശോധിച്ച് സാമ്പത്തികമായി അർഹരായവർക്ക് മാത്രം ആനുകൂല്യം നൽകണമെന്നും ഉദയനിധി സ്റ്റാലിൻ അഭിപ്രായപ്പെട്ടു. എല്ലാ എംഎൽഎമാർക്കും സൗജന്യമായി കാർ നൽകാനുള്ള വിജയ് സർക്കാരിന്റെ തീരുമാനത്തെയാണ് ഡിഎംകെ എതിർക്കുന്നത്.
സംസ്ഥാനത്തെ 234 എംഎൽഎമാർക്കും സൗജന്യമായി കാർ നൽകുമെന്ന് വിജയ് പ്രഖ്യാപിച്ചതോടെയാണ് ഭരണപക്ഷമായ ടി.വി.കെ.യും പ്രതിപക്ഷമായ ഡിഎംകെയും തമ്മിൽ തർക്കം രൂക്ഷമായത്. അധികാരത്തിലെത്തിയതിന് പിന്നാലെ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ആവർത്തിച്ച് പറയുന്ന ടി.വി.കെ. സർക്കാർ ഇത്തരമൊരു ചെലവേറിയ പദ്ധതി പ്രഖ്യാപിച്ചതിലെ വൈരുധ്യവും ഉദയനിധി ചൂണ്ടിക്കാട്ടി.
അതേസമയം, എല്ലാ എംഎൽഎമാരെയും തുല്യമായി പരിഗണിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി ആധവ് അർജുന പറഞ്ഞു. വി.സി.കെ., കമ്മ്യൂണിസ്റ്റ് പാർട്ടികൾ തുടങ്ങിയ ചെറുപാർട്ടികളിലെ നിരവധി എംഎൽഎമാരുടെ സാമ്പത്തിക സ്ഥിതി മോശമാണെന്നും മണ്ഡലങ്ങളിൽ സഞ്ചരിക്കാൻ കാർ ആഡംബരമല്ലെന്നും അത്യാവശ്യ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തമായി വീടോ കാറോ ഇല്ലാത്ത നിരവധി എംഎൽഎമാരുണ്ടെന്നും പ്രത്യേകിച്ച് ഇടതുപാർട്ടി എംഎൽഎമാർക്ക് ഈ ആനുകൂല്യം സഹായകരമാകുമെന്നും ആധവ് അർജുന പറഞ്ഞു. സ്വന്തമായി കാർ ഉള്ളവർക്ക് സർക്കാർ വാഹനത്തിനായി അപേക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ ഉദയനിധി സ്റ്റാലിനെതിരെ വ്യക്തിപരമായ വിമർശനവുമായി ആധവ് അർജുന രംഗത്തെത്തി. സ്വന്തമായി മൂന്ന് ബംഗ്ലാവുകളുണ്ടെന്നിരിക്കെ എന്തിനാണ് ഉദയനിധി സർക്കാർ ക്വാർട്ടേഴ്സിൽ താമസിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
സൗജന്യ കാറിന് പുറമെ ഡ്രൈവർ, ഇന്ധനം എന്നിവയ്ക്കായി പ്രതിമാസം 75,000 രൂപ അലവൻസും നൽകുമെന്ന് വിജയ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.


