കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ പൂജാരിക്ക് അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. മന്ദരത്തൂർ സ്വദേശി രാമദാസൻ (51) ആണ് ശിക്ഷിക്കപ്പെട്ടത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ കെ. മേനോനാണ് ശിക്ഷ വിധിച്ചത്.
2024 ഒക്ടോബർ 20നാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥിയുടെ വീട്ടിൽ പൂജയ്ക്കായി എത്തിയ പ്രതി, പൂജയ്ക്ക് ശേഷം കർമം പൂർത്തിയാക്കാനെന്ന പേരിൽ കുട്ടിയെ വീടിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.
പിന്നീട് കൗൺസിലിങ്ങിനിടെയാണ് കുട്ടി സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോടതി വിധിച്ച 25,000 രൂപ പിഴത്തുക പരാതിക്കാരന് നൽകാനും ഉത്തരവിട്ടു.
വടകര പൊലീസ് സബ് ഇൻസ്പെക്ടർമാരായ പവനൻ എം.സി., രഞ്ജിത്ത് എം.കെ., ശ്രീജ എന്നിവർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ 11 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.




