ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച രാംലീല മൈതാനത്ത് നടത്തിയ ‘ശുദ്ധീകരണ’ ചടങ്ങിനെ ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി അജയ് താംത. സംഭവത്തിൽ ബിജെപിക്കോ സംസ്ഥാന സർക്കാരിനോ പങ്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാംലീല മൈതാനം ഒരു ഹിന്ദു സംഘടനയുടെ നിയന്ത്രണത്തിലുള്ളതാണെന്ന് അജയ് താംത പറഞ്ഞു. ഖാർഗെയുടെ റാലിക്കിടെ ചിലർ മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തിയെന്നും റാലിക്ക് ശേഷം മൈതാനത്ത് മാലിന്യങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെ തുടർന്നാണ് പതിവായി പൂജകളും യാഗങ്ങളും നടക്കുന്ന സ്ഥലത്ത് ശുചീകരണവും ശുദ്ധീകരണ ചടങ്ങുകളും നടത്തിയതെന്നും മന്ത്രി പറഞ്ഞു.
‘ശ്രീരാം സേന ധാർമിക് സേവാ ട്രസ്റ്റ്’ എന്ന സംഘടനയാണ് ചടങ്ങിന് പിന്നിലെന്നും അജയ് താംത വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളെ ബി.ജെ.പി പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പരിപാടികൾക്കും സമ്മേളനങ്ങൾക്കും ശേഷം രാംലീല മൈതാനങ്ങളിൽ പൂജകളും ശുദ്ധീകരണ ചടങ്ങുകളും നടത്തുന്നത് പതിവാണെന്നും മന്ത്രി അവകാശപ്പെട്ടു.
ദളിത് വിഭാഗത്തിൽപ്പെട്ട മുതിർന്ന നേതാവായ മല്ലികാർജുൻ ഖാർഗെയെ അപമാനിക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്ന കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും ആരോപണവും താംത തള്ളി. ശുദ്ധീകരണ ചടങ്ങിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും പങ്കെടുത്തിരുന്നുവെന്നും വിഷയം ജാതീയമായി അവതരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഓഗസ്റ്റ് 8-നാണ് ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് ഖാർഗെ പങ്കെടുത്ത കോൺഗ്രസ് റാലി നടന്നത്. റാലിക്ക് പിന്നാലെ വേദിയിലും മൈതാനത്തും ചാണകവെള്ളവും ഗംഗാതീർത്ഥവും തളിച്ച് ‘ശുദ്ധീകരണ’ ചടങ്ങ് നടത്തിയതാണ് രാഷ്ട്രീയ വിവാദത്തിന് കാരണമായത്.




