കോഴിക്കോട്: സംസ്ഥാനത്ത് സവാളവില കുത്തനെ ഉയരുന്നു. ചില്ലറ വിപണിയിൽ സവാളയുടെ വില കിലോയ്ക്ക് 80 രൂപ കടന്നു. ഓണക്കാലത്ത് ഉയർന്ന വില ഓണം കഴിഞ്ഞിട്ടും താഴാതെ തുടരുകയാണ്.
സവാള ഉൽപാദിപ്പിക്കുന്ന അയൽ സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയാണ് വിലവർധനയ്ക്ക് പ്രധാന കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഉൽപാദനത്തെയും വിപണിയിലേക്കുള്ള വരവിനെയും കാലാവസ്ഥാ പ്രശ്നങ്ങൾ ബാധിച്ചതാണ് വില ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ.
കോഴിക്കോട് പാളയം മാർക്കറ്റിൽ നിലവിൽ സവാളയ്ക്ക് കിലോയ്ക്ക് 50 മുതൽ 55 രൂപ വരെയാണ് വില. ചില്ലറ വിപണിയിലെത്തുമ്പോഴാണ് വില 80 രൂപയ്ക്ക് മുകളിലേക്ക് ഉയരുന്നത്. ഓണം കഴിഞ്ഞിട്ടും വില കുറയാത്തത് സാധാരണക്കാരുടെ കുടുംബ ബജറ്റിനും തിരിച്ചടിയാകുകയാണ്.




