കാഠ്മണ്ഡു: മിന്നൽ പ്രളയം തകർത്ത നേപ്പാളിൽനിന്ന് ദിവസങ്ങളായി ഹൃദയഭേദകമായ വാർത്തകളാണ് പുറത്തുവരുന്നത്. ദുരന്തമുഖത്ത് മോഷണം ഉൾപ്പെടെയുള്ള മനുഷ്യത്വരഹിതമായ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ദുരന്തവാർത്തകൾക്കിടയിലും പ്രതീക്ഷ പകരുന്ന ചില അതിജീവനകഥകൾ നേപ്പാൾ സമ്മാനിക്കുന്നുണ്ട്. മണ്ണിനും അവശിഷ്ടങ്ങൾക്കുമിടയിൽ കുടുങ്ങി മൂന്ന് ദിവസത്തിന് ശേഷം രക്ഷപ്പെട്ട ആറുവയസുകാരിയുടെയും പ്രളയത്തിൽ തകർന്ന കെട്ടിടത്തിനടിയിൽനിന്ന് രക്ഷപ്പെടുത്തിയ 97കാരിയുടെയും അതിജീവനമാണ് ശ്രദ്ധേയമാകുന്നത്.
റസുവാ ജില്ലയിലാണ് മൂന്ന് ദിവസത്തോളം മണ്ണിനും അവശിഷ്ടങ്ങൾക്കുമടിയിൽ കുടുങ്ങിക്കിടന്ന ആറുവയസുകാരിയെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. കുടുങ്ങിക്കിടക്കുന്നവരുണ്ടോയെന്ന് പരിശോധിക്കാനെത്തിയ പൊലീസ് സംഘമാണ് കുട്ടിയുടെ കരച്ചിൽ കേട്ടത്. തുടർന്ന് അവശിഷ്ടങ്ങൾ നീക്കി കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. പിന്നീട് കാഠ്മണ്ഡുവിലെത്തിച്ച് ചികിത്സ നൽകി. കുട്ടിയെ രക്ഷിക്കുന്നതിന്റെയും ഭക്ഷണം നൽകുന്നതിന്റെയും ഹൃദയസ്പർശിയായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഇതിനിടെ 97കാരിയായ ഗുണ മായ ബൊഹാറയും നേപ്പാളിന്റെ അതിജീവനത്തിന്റെ പ്രതീകമായി മാറുകയാണ്. പ്രളയത്തിൽ തകർന്ന കെയർ ഹോമിന്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ബൊഹാറയെ നേപ്പാൾ സൈന്യവും പൊലീസും ചേർന്ന് നാല് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്.
രക്ഷപ്പെടുത്തിയ ശേഷം ഗുണ മായ ബൊഹാറയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത് ജെസിബിയുടെ ബക്കറ്റിലിരുത്തിയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബൊഹാറയുടെ കൊച്ചുമകൻ ദീപക് ബൊഹാറയും മുത്തശ്ശിയെ രക്ഷിക്കാനായി കാഠ്മണ്ഡുവിൽനിന്ന് സ്ഥലത്തെത്തിയിരുന്നു.
‘യുദ്ധം ജയിച്ചെത്തിയ പോരാളിയെ പോലെയായിരുന്നു മുത്തശ്ശി’യെന്ന് ദീപക് ബിബിസി നേപ്പാളിയോട് പറഞ്ഞു. കെയർ ഹോമിൽ മുത്തശ്ശിക്കൊപ്പമുണ്ടായിരുന്ന പലരും മരിച്ചെങ്കിലും ഗുണ മായ ബൊഹാറ ജീവനോടെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കുടുംബം. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, നേപ്പാൾ പ്രളയദുരന്തത്തിൽ ഞായറാഴ്ച രാവിലെ വരെയുള്ള ഔദ്യോഗിക കണക്കനുസരിച്ച് 734 പേർ മരിച്ചിട്ടുണ്ട്. 2,498 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കാണാതായവരിൽ 589 പേർ വിദേശികളാണ്. ജലവൈദ്യുത പദ്ധതികളിൽ ജോലി ചെയ്തിരുന്ന 933 പേരെയും കാണാതായിട്ടുണ്ട്. കാണാതായവരിൽ 275 പേർ ഇന്ത്യക്കാരാണെന്നാണ് നേപ്പാൾ അധികൃതരുടെ കണക്ക്.




