തിരുവനന്തപുരം: ജെൻസി തലമുറയെ പാർട്ടിയോട് കൂടുതൽ അടുപ്പിക്കുന്നതിനുള്ള ദേശീയതല നീക്കങ്ങളുടെ ഭാഗമായി കേരളത്തിലും ബി.ജെ.പി. ഒരുക്കങ്ങൾ ശക്തമാക്കുന്നു. ദേശീയ അധ്യക്ഷൻ നിതിൻ നബീന്റെ കേരള സന്ദർശനവും ഇതിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്. സെപ്റ്റംബർ അഞ്ചിന് കണ്ണൂരിൽ അദ്ദേഹം പങ്കെടുക്കുന്ന ബലിദാനികളുടെ കുടുംബസംഗമം യുവാക്കളെയും വിദ്യാർഥികളെയും പാർട്ടിയുമായി അടുപ്പിക്കുന്നതിനുള്ള വേദിയാകും. സംഗമത്തിലേക്ക് യുവാക്കളെയും വിദ്യാർഥികളെയും പ്രത്യേകമായി ക്ഷണിച്ചിട്ടുണ്ട്.
നീറ്റ് പരീക്ഷാക്രമക്കേട് ഉയർത്തിക്കാട്ടി ഡൽഹിയിൽ സി.ജെ.പി.യുടെ നേതൃത്വത്തിൽ നടന്ന ജെൻസി പ്രക്ഷോഭം ശ്രദ്ധ നേടിയതോടെയാണ് പുതുതലമുറയെ പാർട്ടിയോട് ചേർത്തുനിർത്തുന്നതിനുള്ള തന്ത്രങ്ങൾ ബി.ജെ.പി. ശക്തമാക്കിയത്. ഇതിനായുള്ള തന്ത്രം രൂപീകരിക്കാൻ ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയുടെ നേതൃത്വത്തിൽ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. സ്മൃതി ഇറാനി, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ സമിതിയിൽ അംഗങ്ങളാണ്.
പ്രധാനമന്ത്രിയായും ഗുജറാത്ത് മുഖ്യമന്ത്രിയായും നരേന്ദ്രമോദി പൂർത്തിയാക്കിയ 25 വർഷത്തെ ഭരണനേട്ടങ്ങൾ ഉൾപ്പെടുത്തി ദേശീയതലത്തിൽ നടത്തുന്ന പ്രചാരണത്തിനും 40 വയസ്സിന് താഴെയുള്ള നേതാക്കൾക്ക് ചുമതല നൽകാനാണ് തീരുമാനം. പാർട്ടിയുടെ ഐ.ടി. സെൽ പുനഃസംഘടിപ്പിച്ചപ്പോഴും യുവാക്കൾക്ക് പ്രാതിനിധ്യം നൽകിയിരുന്നു.
സെപ്റ്റംബർ നാലിന് തിരുവനന്തപുരത്ത് ചേരുന്ന ബി.ജെ.പി. കോർ കമ്മിറ്റി യോഗത്തിലും നിതിൻ നബീൻ പങ്കെടുക്കും. കോർ കമ്മിറ്റി അംഗങ്ങളും മറ്റ് മുതിർന്ന നേതാക്കളും യോഗത്തിൽ പങ്കെടുക്കും.




