കണ്ണൂർ: ഹലാൽ ഫായ്ദ വിവാദത്തിന് പിന്നാലെ കണ്ണൂരിൽ സിപിഎം നേതാക്കൾക്കെതിരെ വീണ്ടും ഫണ്ട് വെട്ടിപ്പ് ആരോപണം. ഇരിട്ടിയിൽ നോർത്ത് മലബാർ എജ്യുക്കേഷണൽ സൊസൈറ്റി രൂപീകരിച്ച് കോളേജ് നിർമ്മിക്കാനെന്ന പേരിൽ ലക്ഷക്കണക്കിന് രൂപയും ഭൂമിയും വാങ്ങി നിക്ഷേപകരെ വഞ്ചിച്ചെന്നാണ് പരാതി.
സിപിഎം പ്രാദേശിക നേതാക്കളാണ് സൊസൈറ്റിയുടെ ഭാരവാഹികളെന്നാണ് ആരോപണം. പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളും ഉൾപ്പെടെയുള്ള നിക്ഷേപകരാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
2015ലാണ് ഇരിട്ടിയിൽ നോർത്ത് മലബാർ എജ്യുക്കേഷണൽ സൊസൈറ്റി രൂപീകരിച്ചത്. മലയോര മേഖലയിൽ സിപിഎം നിയന്ത്രണത്തിൽ ഒരു കോളേജ് ആരംഭിക്കുകയായിരുന്നു ലക്ഷ്യം. സ്വാശ്രയ സെൽഫ് ഫിനാൻസിങ് കോളേജ് ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് വിവിധ വിഭാഗങ്ങളിലായി ഓഹരി പിരിവ് നടത്തിയെന്നാണ് പരാതി. ഒരു ലക്ഷം രൂപ മുതൽ 1,000 രൂപ വരെയുള്ള വിവിധ തുകകളുടെ ഓഹരികളാണ് പിരിച്ചെടുത്തത്. ആറായിരത്തിലധികം രസീതുകളിലായി വലിയ തുക നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
2017ൽ സൊസൈറ്റിയുടെ ഉദ്ഘാടനം നടത്തിയെങ്കിലും പിന്നീട് കോളേജ് ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് പോയില്ലെന്നാണ് നിക്ഷേപകരുടെ ആരോപണം. ഇതോടെയാണ് പണം നൽകിയവർ വിശദീകരണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. കോളേജ് പ്രവർത്തനം ആരംഭിക്കുകയോ അല്ലെങ്കിൽ നിക്ഷേപിച്ച പണം തിരികെ നൽകുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം.
സൊസൈറ്റിയുടെ പേരിൽ ഭൂമി വാങ്ങിയിട്ടുണ്ടെന്നാണ് ഭാരവാഹികൾ പറയുന്നതെന്നും എന്നാൽ ഭൂമി എവിടെയാണെന്ന് കൃത്യമായി വ്യക്തമാക്കാൻ കഴിയുന്നില്ലെന്നും നിക്ഷേപകർ ആരോപിക്കുന്നു. സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം തോമസ് ജോസഫ് ഉൾപ്പെടെയുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയത്. 2016ൽ 25,000 രൂപ നിക്ഷേപിച്ച് ഷെയർ സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിലും പിന്നീട് സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. ആയിരത്തിലധികം നിക്ഷേപകർ ഒപ്പിട്ട വിശദമായ പരാതിയും ഷെയർ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ഉൾപ്പെടെയുള്ള രേഖകൾ സിപിഎം നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.
അതേസമയം, നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം. പിരിച്ചെടുത്ത തുകയ്ക്ക് തുല്യമോ അതിലധികമോ മൂല്യമുള്ള ഭൂമി സൊസൈറ്റിയുടെ കൈവശമുണ്ടെന്നാണ് നേതൃത്വത്തിന്റെ വാദം.
എന്നാൽ ഭൂമിയുടെ കൃത്യമായ വിവരങ്ങളും രേഖകളും നിക്ഷേപകർക്ക് മുന്നിൽ ഹാജരാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. ഹലാൽ ഫായ്ദ നിക്ഷേപ വിവാദത്തിന് പിന്നാലെ ഉയർന്ന പുതിയ ആരോപണം കണ്ണൂരിൽ സിപിഎമ്മിന് വീണ്ടും രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.




