തിരുവനന്തപുരം: നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്സൈസ് മന്ത്രി എം. ലിജു. കോട്ടയത്ത് മാസപ്പടി വാങ്ങിയ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്കെതിരെ നടപടിയെടുത്ത പശ്ചാത്തലത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എത്രവലിയ ഉദ്യോഗസ്ഥനായാലും ഇളവുണ്ടാകില്ല. ശക്തമായ മുന്നറിയിപ്പുകൾ പലതവണ നൽകിയിട്ടും ചില ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി. കോട്ടയത്തുനിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നതായും ഇതിനെ തുടർന്നാണ് വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതെന്നും മന്ത്രി പറഞ്ഞു. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥർക്കെതിരായ നടപടി. ഇത് ഉദ്യോഗസ്ഥർക്കുള്ള കൃത്യമായ സന്ദേശമാണെന്ന് പറഞ്ഞ മന്ത്രി, മികച്ച പ്രവർത്തനം നടത്തിയ എക്സൈസ് കമ്മിഷണറെ അഭിനന്ദിക്കുകയും ചെയ്തു.




