കോട്ടയം: ചങ്ങനാശേരി തെങ്ങണത്ത് പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം പുറത്തേക്ക് ഒഴുക്കിയതിനെ തുടർന്ന് ആറ് കുടുംബങ്ങൾ ദുരിതത്തിൽ. കിണറുകളും ഭൂമിയും മലിനമായതോടെ വീട്ടാവശ്യത്തിനുള്ള വെള്ളം പോലും പണം നൽകി പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയിലാണ് കുടുംബങ്ങൾ. ഓഗസ്റ്റ് ആദ്യവാരമാണ് തെങ്ങണത്തെ സുഫാഷ്ന ഫ്യുവൽസ് എന്ന ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം പുറത്തേക്ക് ഒഴുക്കിയത്.
സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രദേശം ശാസ്ത്രീയമായി ശുചീകരിക്കാൻ നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ഗുരുതര സുരക്ഷാവീഴ്ച കണ്ടെത്തിയിട്ടും പെട്രോൾ പമ്പിനും ഉടമയ്ക്കുമെതിരെ കാര്യമായ നടപടിയെടുത്തിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
പ്രശ്നപരിഹാരം ആവശ്യപ്പെട്ട് മാടപ്പള്ളി പഞ്ചായത്ത് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ കളക്ടർ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. മലിനമായ കിണർവെള്ളത്തിൽ കുളിച്ചവർക്ക് ദേഹത്ത് ചൊറിച്ചിലും വെള്ളം കുടിച്ചവർക്ക് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതായും പ്രദേശവാസികൾ പറയുന്നു.
സംഭവത്തിൽ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പരിശോധനാ റിപ്പോർട്ട് സീനിയർ എൻവയോൺമെന്റൽ എൻജിനീയർ കോട്ടയം ജില്ലാ കളക്ടർക്ക് കൈമാറി. പെട്രോൾ പമ്പിലെ സ്റ്റോക്ക് വെരിഫിക്കേഷൻ രേഖകളിൽ വ്യത്യാസമുണ്ടെന്നും ഓഗസ്റ്റ് ഒന്ന് മുതൽ നാല് വരെ സ്റ്റോറേജ് ടാങ്കിൽ വെള്ളം കയറിയതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ പമ്പുടമയിൽ നിന്ന് വിശദീകരണം തേടിയതല്ലാതെ മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. പമ്പിന്റെ സുരക്ഷ പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട എണ്ണക്കമ്പനിക്ക് മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. കിണർവെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ട് ആഴ്ചകൾ പിന്നിട്ടെങ്കിലും പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല.
മലിനമായ കിണറുകളിലെ വെള്ളം പുറത്തേക്ക് ഒഴുക്കി ശുചീകരിക്കാൻ ആറ് കുടുംബങ്ങളും സ്വന്തം നിലയിൽ ശ്രമിച്ചെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല. നിലവിൽ താത്കാലികമായി ഓരോ കുടുംബത്തിനും 20 ലിറ്റർ വീതം കുടിവെള്ളം ലഭ്യമാക്കുന്നുണ്ട്. എന്നാൽ കുളിക്കാനും അലക്കാനും മറ്റ് വീട്ടാവശ്യങ്ങൾക്കുമുള്ള വെള്ളം പണം നൽകി പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയിലാണ് കുടുംബങ്ങൾ.
പ്രദേശം എത്രയും വേഗം ശാസ്ത്രീയമായി ശുചീകരിക്കണമെന്നും പെട്രോൾ പമ്പിലെ ടാങ്കിനകത്തും പൈപ്പ് ലൈനുകളിലും ചോർച്ചയുണ്ടോയെന്ന് ഉൾപ്പെടെ വിശദമായ പരിശോധന നടത്തണമെന്നും പ്രദേശവാസിയായ എ. സിറാജുദ്ദീൻ ആവശ്യപ്പെട്ടു.


