കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് പിന്തുണയുമായി മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ പി കെ നവാസ്. കാന്തപുരം പറഞ്ഞത് തന്റെ അനുയായികളോടാണെന്നും ഒരു മതനേതാവ് സംസാരിക്കുമ്പോൾ ആരോടാണ് സംസാരിക്കുന്നതെന്നത് പ്രധാനമാണെന്നും പി കെ നവാസ് പറഞ്ഞു.
കാന്തപുരത്തിന്റെ ജീവിതത്തെ ഒരു വരികൊണ്ട് വിലയിരുത്തരുതെന്നും അദ്ദേഹം പറഞ്ഞു. കാന്തപുരം നിരവധി സ്ത്രീ നവോത്ഥാന പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയാണെന്നും പി കെ നവാസ് പ്രതികരിച്ചു.
നബിദിനവുമായി ബന്ധപ്പെട്ട് കണ്ട ചില അനിഷ്ടസംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെന്നാണ് കാന്തപുരം പറഞ്ഞതെന്നും പി കെ നവാസ് വ്യക്തമാക്കി. കാന്തപുരത്തിന്റെ സർക്കുലർ അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ അദ്ദേഹത്തിന്റെ മുഴുവൻ ജീവിതത്തെ ഒരു പരാമർശത്തിന്റെ പേരിൽ മാത്രം വിലയിരുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരത്തിന്റെ സർക്കുലർ മുസ്ലിം ലീഗിലെ വനിതാ പ്രവർത്തകരെ ലക്ഷ്യമിട്ടുള്ളതാണെന്ന കെ ടി ജലീലിന്റെ ആരോപണത്തെയും പി കെ നവാസ് തള്ളി. ലീഗിനെതിരെ പറയാൻ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി നടക്കുകയാണ് കെ ടി ജലീലെന്നും അദ്ദേഹം വിമർശിച്ചു. കാന്തപുരം പറഞ്ഞത് മുസ്ലിം ലീഗിനോടാണെങ്കിൽ അത് പരിശോധിക്കുമെന്നും പി കെ നവാസ് പറഞ്ഞു.
അതേസമയം, എംഎസ്എഫ് മങ്കട മണ്ഡലം കമ്മിറ്റിക്കെതിരെയും പി കെ നവാസ് വിമർശനം ഉന്നയിച്ചു. പാർട്ടിയിലെ പ്രതികരണങ്ങൾ അതിരുവിടരുതെന്നും ചാനൽ ചർച്ചകളിലേക്ക് എത്തുന്ന തരത്തിലുള്ള പ്രതികരണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എംഎസ്എഫിന്റെ കണക്കുകൾ അവതരിപ്പിച്ചില്ലെന്ന ആരോപണവും പി കെ നവാസ് നിഷേധിച്ചു. കണക്കുകൾ അവതരിപ്പിച്ച് അക്കൗണ്ട് ക്ലോസ് ചെയ്തതായും മുസ്ലിം ലീഗിന്റെ അക്കൗണ്ട് വഴിയാണ് ഇടപാടുകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എംഎസ്എഫിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതിലും പി കെ നവാസ് വിശദീകരണം നൽകി. ജില്ലാ പ്രസിഡന്റിന്റെയും സെക്രട്ടറിമാരുടെയും അഭിപ്രായം തേടിയ ശേഷമാണ് ഭാരവാഹികളെ പ്രഖ്യാപിച്ചതെന്നും സാദിഖലി തങ്ങളുടെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും അനുമതിയോടെയായിരുന്നു നടപടിയെന്നും അദ്ദേഹം പറഞ്ഞു. പുതിയ കമ്മിറ്റി പ്രഖ്യാപനത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും പി കെ നവാസ് വ്യക്തമാക്കി.
അതേസമയം, കാന്തപുരത്തിന്റെ വിവാദ പരാമർശത്തിൽ യൂത്ത് ലീഗ് മലപ്പുറം ജില്ലാ സമ്മേളനവും പിന്തുണ അറിയിച്ചു. സമുദായ നേതാക്കളെ വിമർശിക്കുന്നതിൽ അതിരുവിടരുതെന്നും വിശ്വാസത്തെക്കുറിച്ച് സംസാരിക്കാൻ മതനേതാക്കൾക്ക് അവസരം നൽകണമെന്നും യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ പറഞ്ഞു.
വിവാദ പരാമർശത്തിൽ വിമർശനം ശക്തമായ സാഹചര്യത്തിൽ കാന്തപുരം ഇന്ന് നിലപാട് വ്യക്തമാക്കും. കോഴിക്കോട്ട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി നൽകുമെന്നാണ് സൂചന.




