തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി പ്രവർത്തകരും അനുഭാവികളും നൽകിയ അഭിപ്രായങ്ങൾ വിപുലീകൃത സംസ്ഥാന കമ്മിറ്റി പരിഗണിക്കുന്ന കരട് റിപ്പോർട്ടിൽ ഉൾപ്പെടുത്തി സി.പി.എം. നേതൃത്വം. ലഭിച്ച അഭിപ്രായങ്ങളിൽ ഭൂരിഭാഗവും പാർട്ടി നേതൃത്വത്തെയും പ്രവർത്തന ശൈലിയെയും വിമർശിക്കുന്നവയാണ്. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും തോൽവിക്ക് കാരണമായതായി നിരവധി പേർ ചൂണ്ടിക്കാട്ടി.
പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും പ്രവർത്തന ശൈലിക്കെതിരെയും വ്യാപക വിമർശനം ഉയർന്നതായി റിപ്പോർട്ടിലുണ്ട്. വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പി.എം. ശ്രീ പദ്ധതി, എ.ഡി.ജി.പി. എം.ആർ. അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങിയവയും തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമായതായി അഭിപ്രായങ്ങളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളും തിരുത്തൽ നിർദേശങ്ങളും തേടി പാർട്ടി പൊതുജനങ്ങളിൽനിന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അഭിപ്രായം ക്ഷണിച്ചിരുന്നു. വാട്‌സ്ആപ്പ്, ഇ-മെയിൽ, വെബ്‌സൈറ്റ് എന്നിവ വഴി 20,000ത്തിലധികം പേരാണ് പ്രതികരിച്ചത്. ഇതിനുപുറമെ, തോൽവിയെക്കുറിച്ച് ചർച്ച ചെയ്യാൻ ബ്രാഞ്ച് തലം മുതൽ പാർട്ടി യോഗങ്ങളും സംഘടിപ്പിച്ചിരുന്നു.
എന്നാൽ ചില ബ്രാഞ്ച് കമ്മിറ്റി യോഗങ്ങളിൽ അഭിപ്രായങ്ങൾ തുറന്നുപറയാൻ കഴിയുന്നില്ലെന്ന വിമർശനവും ഉയർന്നു. തുടർന്ന് പാർട്ടി അനുഭാവികൾ ഉൾപ്പെടുന്ന വലിയ വിഭാഗത്തിന് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ പ്രത്യേക വേദി ഒരുക്കണമെന്ന നിർദേശത്തിന്റെ ഭാഗമായാണ് സാമൂഹ്യമാധ്യമങ്ങളെ കൂടുതൽ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചത്. ലഭിച്ച പ്രതികരണങ്ങൾ സംസ്ഥാന കമ്മിറ്റി ക്രോഡീകരിക്കുകയും അതിൽനിന്ന് തിരഞ്ഞെടുത്ത ക്രിയാത്മക വിമർശനങ്ങൾ കരട് റിപ്പോർട്ടിൽ ഉൾപ്പെടുത്തുകയും ചെയ്തു.
അതേസമയം, മാധ്യമങ്ങളെ ബഹിഷ്‌കരിക്കേണ്ടതില്ലെന്ന നിലപാടാണ് സി.പി.എം. സ്വീകരിച്ചിരിക്കുന്നത്. വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാനുള്ള കരട് രേഖയിൽ മാധ്യമ ചർച്ചകളിൽനിന്ന് നേതാക്കൾ വിട്ടുനിൽക്കരുതെന്ന് നിർദേശിക്കുന്നു. പാർട്ടി നിലപാട് വിശദീകരിക്കാൻ ലഭിക്കുന്ന അവസരങ്ങൾ ഒഴിവാക്കരുതെന്നും രേഖയിൽ പറയുന്നു.
മീഡിയ പാനലിസ്റ്റുകളുടെ പട്ടിക പുനഃസംഘടിപ്പിക്കാനും തീരുമാനമുണ്ട്. നവമാധ്യമ ഇടപെടലുകൾക്കായി പാർട്ടി പ്രത്യേക മാർഗരേഖ തയ്യാറാക്കും. മുതിർന്ന നേതാക്കൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ സജീവമാകണമെന്നും നിർദേശമുണ്ട്. ജില്ലാ കമ്മിറ്റികൾക്ക് പ്രത്യേക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ഒരുക്കണമെന്നും എല്ലാ വിഷയങ്ങളിലും പാർട്ടി നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്നും കരട് രേഖ നിർദേശിക്കുന്നു.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ വരെയുള്ളവർ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത് നിർബന്ധമാക്കണമെന്നും രേഖയിൽ പറയുന്നു. ഏതെങ്കിലും വിഷയത്തിലെ ചർച്ചകളിൽനിന്ന് പാർട്ടി പ്രതിനിധികൾ മാറിനിൽക്കുന്നത് പാർട്ടിയുടെ നിലപാട് വിശദീകരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുമെന്ന വിലയിരുത്തലും രേഖയിലുണ്ട്.
അതേസമയം, സ്ഥിരമായി ഏതെങ്കിലും ചാനലിനെയോ അവതാരകനെയോ ബഹിഷ്‌കരിക്കുന്ന സമീപനം വേണ്ടെന്നും സി.പി.എം. നിർദേശിക്കുന്നു. മാധ്യമങ്ങളോടും നവമാധ്യമങ്ങളോടും കൂടുതൽ സജീവമായി ഇടപെട്ട് പാർട്ടി നിലപാടുകൾ ജനങ്ങളിലെത്തിക്കണമെന്നതാണ് കരട് രേഖയുടെ പ്രധാന നിർദേശം.




