കോഴിക്കോട്: അധ്യാപികമാർ പ്രതികളായ വടകര എംഡിഎംഎ കേസിലെ അഞ്ചാം പ്രതി ജിജിൻ കുര്യാക്കോസിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിലെ പ്രതികളായ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവർ ജിജിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ആറ് മാസത്തിനിടെ ഒരു കോടിയിലേറെ രൂപയാണ് ജിജിന്റെ അക്കൗണ്ടിലെത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
ജിജിന്റെ അക്കൗണ്ടിൽനിന്ന് പണം വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കും കൈമാറിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ജിജിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
വടകര എംഡിഎംഎ കേസിൽ ബിആർസിയിലെ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവർക്കൊപ്പം ഇരിട്ടി സ്വദേശിയും ഡെലിവറി ഏജന്റുമായ ജിജിൻ കുര്യാക്കോസിനെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിയായ ഷിന്റോയാണ് എംഡിഎംഎ വിൽപ്പന സംഘത്തിലെ പ്രധാന കണ്ണിയെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ ഷിന്റോയെ ഇതുവരെ പിടികൂടാനായിട്ടില്ല.
കേസിലെ പ്രതിയായ കീർത്തനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യ നടപടികൾ പൂർത്തിയാക്കി കീർത്തന ഇന്ന് വൈകീട്ടോടെ ജയിൽ മോചിതയാകും.


