തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ചുള്ള അനധികൃത റേഷൻ അരി കടത്തിനെതിരെ പരിശോധന ശക്തമാക്കി സിവിൽ സപ്ലൈസ് വകുപ്പ്. പാറശ്ശാല കാരാളിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന വൻതോതിലുള്ള റേഷൻ അരിയും ഗോതമ്പും പിടിച്ചെടുത്തു.
വീട്ടിലെ അടുക്കളയിലും ബാത്ത്‌റൂമിലുമാണ് ചാക്കുകളിൽ റേഷൻ അരി സൂക്ഷിച്ചിരുന്നത്. 199 ചാക്ക് റേഷൻ അരിയും നാല് ചാക്ക് ഗോതമ്പുമാണ് ഇവിടെനിന്ന് അധികൃതർ കണ്ടെത്തിയത്. വീട് ആരുടേതാണെന്നോ പിടിച്ചെടുത്ത ലോഡ് ആരുടേതാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നിൽ വൻ മാഫിയാ സംഘം പ്രവർത്തിക്കുന്നതായാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
ഒരാഴ്ചയ്ക്കിടെ പനച്ചമൂട്, പാറശ്ശാല, ഇഞ്ചിവിള, അഞ്ചാലിക്കോണം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 62 ടൺ അരിയും നാല് ടൺ ഗോതമ്പും പിടിച്ചെടുത്തു. എട്ട് ഗോഡൗണുകളിലാണ് പരിശോധന നടത്തിയത്.
നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസർ പ്രവീൺകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കാരാളിയിലെ പരിശോധന. ഇതുവരെ നടത്തിയ പരിശോധനകൾ പ്രധാനമായും ഗോഡൗണുകൾ കേന്ദ്രീകരിച്ചായിരുന്നു.
കേരള–തമിഴ്നാട് അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് റേഷൻ അരി അനധികൃതമായി സംഭരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡഡ് അരിയാക്കി വിൽക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സിവിൽ സപ്ലൈസ് വകുപ്പ് പരിശോധന ശക്തമാക്കിയത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏകദേശം 75,000 കിലോ റേഷൻ അരി പിടിച്ചെടുത്തിട്ടുണ്ടെന്ന് സപ്ലൈ ഓഫീസർ പ്രവീൺകുമാർ പറഞ്ഞു. തമിഴ്നാടുമായി രണ്ട് മാസത്തിലൊരിക്കൽ യോഗം ചേരുന്നുണ്ടെങ്കിലും പൂവാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ കൃത്യമായ നിരീക്ഷണം നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റേഷൻ കരിഞ്ചന്തയ്ക്ക് പിന്നിലുള്ളവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്നും അതിർത്തി ചെക്ക് പോസ്റ്റുകളിലെ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.












