കേരളം ഈ ദിവസങ്ങളിൽ കടന്നുപോകുന്നത് സമാനതകളില്ലാത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ശാസ്ത്രീയവും അശാസ്ത്രീയവുമായ ധാരാളം ഘടകങ്ങൾ ചേർന്നതാണ് ഈ പ്രതിസന്ധിയിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചതിലെ കാരണങ്ങൾ. പക്ഷേ ആരോപണങ്ങളിൽ നിന്നും ജനരോഷത്തിൽ നിന്നും രക്ഷപ്പെടാൻ മുൻ എൽഡിഎഫ് സർക്കാരിനെ പഴിചാരി രക്ഷപ്പെടാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമങ്ങൾ. കേരളത്തിൽ കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുമായിരുന്ന ആര്യാടൻ മുഹമ്മദ് ഒപ്പുവെച്ച കരാറിൽ നിന്നും, പിണറായി സർക്കാർ പിൻവാങ്ങി എന്നും അതാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്കു കാരണം എന്നുമാണ് ഉയരുന്ന പ്രധാന ആക്ഷേപം.
മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയതിന് കാരണം നിയമപ്രശ്നങ്ങളാണ് എന്നും ഉദ്യോഗസ്ഥരാണ് അതിന് കാരണമെന്നും നിലവിലെ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. 2015 ൽ മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പിട്ട ദീർഘകാല കരാർ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയോ റെഗുലേറ്ററി കമ്മീഷന്റെയോ മുൻകൂർ അനുമതിയില്ലാതെയായിരുന്നുവെന്നും കെഎസ്ഇബി ഏകപക്ഷീയമായി ഉണ്ടാക്കിയ കരാറിലെ നിയമപ്രശ്നങ്ങളാണ് റെഗുലേറ്ററി കമ്മീഷൻ കരാർ റദ്ദാക്കുന്നതിലേക്ക് നയിച്ചത് എന്നും പിണറായി വ്യക്തമാക്കിയിരുന്നു. പിന്നാലെ ഈ ആരോപണം തള്ളി മുൻ KSEB ചെയർമാനായിരുന്ന ബി അശോക് രംഗത്തെത്തിയതോടെയാണ് വാദപ്രതിവാദങ്ങൾ കൊഴുത്തത്.
ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉന്നയിച്ച വിമര്‍ശനങ്ങള്‍ വസ്തുതകള്‍ മനസ്സിലാക്കാതെയുള്ളതാണെന്നും പ്രായമായതുകൊണ്ട് സാധാരണ എല്ലാവര്‍ക്കും സംഭവിക്കുന്ന ഓര്‍മ്മപ്പിശക് മാത്രമായിരിക്കാം ഇത്തരം പ്രസ്താവനകള്‍ക്ക് പിന്നിലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇതോടെ ഈ കരാറിന്റേയും അത് അവസാനിക്കാനുണ്ടായ സാഹചര്യങ്ങളുടേയും യാഥാർത്ഥ്യം തുറന്ന് കാട്ടാൻ ഇടത് നേതാക്കൾ രംഗത്തെത്തുകയായിരുന്നു.
യുഡിഎഫ് കാലത്ത് ഒപ്പുവച്ച 465 MW ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയത് സംബന്ധിച്ച കണക്കുകൾ തെളിവുകൾ സഹിതം പുറത്ത് വിടുകയാണ് വികെ സനോജ് എംഎൽഎ. 2022 ജൂലൈ 16ന് കെഎസ്ഇബി ചെയർമാനായിരുന്ന ഡോ. ബി അശോക് കരാറിനെതിരായി സർക്കാരിന് എഴുതിയ കത്ത് പങ്കുവച്ചായിരുന്നു സനോജിന്റെ മറുപടി. 465 MW വൈദ്യുതി വാങ്ങൽ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനോട് പുനഃപരിശോധന ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കത്ത്. കത്തിലെ ഉള്ളടക്കം ഇങ്ങനെയാണ്: 465 MW വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട നടപടികളിൽ ഗുരുതരമായ നടപടിക്രമ പ്രശ്നങ്ങളുണ്ടെന്ന്. ടെൻഡർ നടപടിയിലെ വ്യതിയാനങ്ങൾ പിന്നീട് അംഗീകരിക്കുന്നത് ശരിയല്ല, ഈ കരാറുകൾക്ക് പിന്നിൽ ഉണ്ടായിരുന്ന നടപടിക്രമങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്, കരാർ തുടരുന്നതാണ് ഏക മാർഗമെന്ന വാദം ശരിയല്ല, കരാർ മുന്നോട്ട് കൊണ്ടുപോകാതിരുന്നാലും ഹ്രസ്വകാല/ഇടക്കാല കരാറുകൾ വഴി വൈദ്യുതി ലഭ്യമാക്കാൻ കഴിയും, കൽക്കരി ക്ഷാമമോ താൽക്കാലിക വൈദ്യുതി പ്രതിസന്ധിയോ ചൂണ്ടിക്കാട്ടി നേരത്തെ ഉണ്ടായ നടപടിക്രമ വീഴ്ചകൾ പിന്നീട് ശരിവയ്ക്കാനാകില്ല എന്നിങ്ങനെ പോകുന്ന കത്തിൽ അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ.
അന്ന് ഇതെല്ലാം എഴുതിയതും “കരാർ പുനഃപരിശോധിക്കണം” എന്ന് പറഞ്ഞ ആൾ ഇന്ന് പറയുന്നത് “ഉദ്യോഗസ്ഥ വീഴ്ചയൊന്നുമില്ല”എന്നാണെന്നാണ് വികെ സനോജ് പറയുന്നത്. അന്ന് “മറ്റു മാർഗങ്ങളിലൂടെ വൈദ്യുതി ലഭിക്കും” എന്ന് സർക്കാരിനെ ബോധ്യപ്പെടുത്തിയ ആൾ ഇന്ന് കരാർ റദ്ദാക്കിയതിന്റെ പേരിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു. അപ്പോൾ ഓർമ്മപ്പിശക് പിണറായി വിജയനാണോ? എന്നും സനോജ് ചോദിച്ചു.
ഇതേ ബി അശോക് തന്നെ പിന്നീട് ഈ കരാറുമായി ബന്ധപ്പെട്ട് യുഡിഎഫ് ഭരണകാലത്ത് ഗുരുതരമായ ലംഘനങ്ങളുണ്ടായെന്ന് പറഞ്ഞ് രംഗത്ത് വരുകയുമുണ്ടായി. ഇതോടെ UDF സർക്കാരും വെട്ടിലായിരിക്കുകയാണ്. 2014-ൽ കേന്ദ്രസർക്കാർ സംഘടിപ്പിച്ച ദേശീയ ബിഡിങ് പ്രക്രിയയിൽ പങ്കെടുത്ത മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളം മാത്രമാണ് ഒൻപത് മാനദണ്ഡ വ്യതിയാനങ്ങൾ വരുത്തിയത്. 2015-ൽ ടി.എം. മനോഹരൻ കമ്മീഷൻ ഈ ലംഘനങ്ങൾ ചൂണ്ടിക്കാട്ടുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക അനുമതി വാങ്ങാൻ കെഎസ്ഇബിയോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ 10 വർഷത്തിനിടെ ഭരിച്ച ഒരു സർക്കാരും ഈ വ്യതിയാനങ്ങൾക്ക് അംഗീകാരം നൽകിയിട്ടില്ലെന്നും വിഷയത്തിൽ വിജിലൻസ് അന്വേഷണം നിലനിൽക്കുകയാണെന്നുമാണ് അശോക് പറയുന്നത്.
അതായത്, ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പരിധി വിട്ട് എന്തോ നടന്നിട്ടുണ്ട് എന്ന അശോകിന്റെ വെളിപ്പെടുത്തലിൽ ഇനി കോൺഗ്രസ് മറുപടി പറയേണ്ടതായി വരും. കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമായിരുന്ന കരാർ റദ്ദാക്കി എന്ന വാദം റെഗുലേറ്ററി കമ്മീഷന്റെ കണ്ടെത്തലുകൾക്ക് വിരുദ്ധമാണ്. ബിഡ് കണ്ടീഷനുകൾ ലംഘിച്ചതും അളവ് വിഭജിച്ചതും ബിഡിന് ശേഷം ഫിക്‌സഡ് ചാർജിൽ മാറ്റം വരുത്താൻ കമ്പനികളെ അനുവദിച്ചതും കാരണം കുറഞ്ഞ നിരക്കായ 3.60 രൂപയ്ക്ക് പകരം യൂണിറ്റിന് 4.29 രൂപയ്ക്ക് മുകളിൽ ബാധ്യത വന്നതായി കമ്മീഷൻ കണ്ടെത്തിയിരുന്നുവെന്ന് അദ്ദേഹം പറയുന്നുണ്ട്. കരാറില്ലാതെ വൈദ്യുതി വാങ്ങിയതിനെ തുടർന്ന് 250 കോടിയോളം രൂപ അധികമായി നൽകിയതിനെ ചൊല്ലി കണ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിരീക്ഷണം നിലവിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥനാണ് ബി അശോക്. സർക്കാർ സർവീസിലുള്ള ഒരാൾക്കുണ്ടാകേണ്ട മിനിമം മര്യാദ പാലിക്കാൻ തയ്യാറാകാതെ, സർക്കാരിനെയും മുഖ്യമന്ത്രിയെയും നിരന്തരം വിമർശിക്കുന്നു എന്ന കാരണം മുൻ നിർത്തിയാണ് അശോകിനെ എൽഡിഎഫ് സർക്കാർ സസ്പെൻഡ് ചെയ്തത്. പിന്നീട് പുതിയ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ അശോകിനെ തിരിച്ചെടുക്കുകയും ഏറെ പ്രധാനപ്പെട്ട കേരള ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി തസ്തികയിൽ നിയമിക്കുകയും ചെയ്തു. ഇപ്പോഴും സർക്കാർ ശമ്പളം വാങ്ങിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ മുൻ മുഖ്യമന്തിക്കും മന്ത്രിക്കുമാർക്കുമെതിരെ ഇത്തരത്തിൽ പ്രതികരിക്കുന്നത് സർവീസ് റൂളുകൾ പ്രകാരം അനുവദനീയമല്ല.
അച്ചടക്കമില്ലാതെ പ്രതികരിച്ചു എന്ന കുറ്റത്തിന് മുൻപ് സസ്പെൻഷൻ വാങ്ങിയ ബി അശോകിന്റെ പുതിയ പ്രതികരണം ഇപ്പോൾ കുഴപ്പത്തിലാക്കിയിരിക്കുന്നത് തിരിച്ചെടുത്ത യുഡിഎഫ് സർക്കാരിന് തന്നെയാണ്. ഇതോടെ വേലിയിലിരുന്ന പാമ്പിനെ എടുത്ത് തോളത്ത് വച്ച അവസ്ഥയാണ് അശോകിന്റെ കാര്യത്തിൽ യുഡിഎഫിന് ഉണ്ടായിരിക്കുന്നത് എന്ന പ്രതീതിയുണ്ടായിരിക്കുകയാണ്. നാളെ ഇപ്പോഴത്തെ സർക്കാരിനെതിരെ എന്ത് വേണമെങ്കിലും വിളിച്ചു പറയുന്ന സ്ഥിയിലേക്കും ഇത്തരക്കാർ എത്താം.
KSEBയെ പ്രതിക്കൂട്ടിലാക്കുന്ന മറ്റ് ചില കണ്ടെത്തലുകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. 2025ല്‍ കുറഞ്ഞ ചെലവിൽ വൈദ്യുതി വാങ്ങാനുള്ള കരാർ വാഗ്ദാനം KSEB വേണ്ടെന്നുവച്ചതിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. കേരളം പിന്മാറിയ ഉടൻ ഗുജറാത്ത് സർക്കാരിന് കീഴിലെ കമ്പനി കരാര്‍ ഒപ്പിട്ടു. കേരളത്തില്‍ കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുമ്പോഴാണ് കെഎസ്ഇബി അനാസ്ഥയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.
വർഷം മുഴുവൻ വൈദ്യുതി ഉൽപ്പാദിപ്പിക്കാമായിരുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ മാത്രമല്ല, കുറഞ്ഞ ചെലവിൽ വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ വാഗ്ദാനവും കേരളം സ്വീകരിച്ചില്ല. 184.08 മെഗാവാട്ട് വൈദ്യുതി നൽകാമെന്ന് അറിയിച്ച് 2025 ജനുവരിയിലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ തെഹ്‌രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷൻ കേരളത്തെ സമീപിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചില്‍ കമ്മിഷൻ ചെയ്യുന്ന ഉത്തരാഖണ്ഡിലെ തെഹ്‌രി പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയിൽനിന്നുള്ള വൈദ്യുതി പീക്ക് സമയത്ത് ലഭ്യമാക്കാമെന്നായിരുന്നു വാഗ്ദാനം.
പമ്പിങ്ങിന് ഉപയോഗിക്കുന്ന സോളാർ വൈദ്യുതിയുടെ നിരക്ക് ഓരോ വർഷവും കുറയുന്നതും ഭാവിയിൽ കേരളത്തിന് നേട്ടമാവുമായിരുന്നു. തെഹ്‌രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷന്‍റെ സ്പെഷൽ ഓഫിസറും മലയാളിയുമായ എ.കെ.വിജയകുമാറാണ് അന്ന് കേരളവുമായി കരാറുണ്ടാക്കാൻ മുന്നിട്ടിറങ്ങിയത്. അന്നത്തെ, മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതിമന്ത്രിയുമെല്ലാം താൽപ്പര്യം പ്രകടിപ്പിച്ചിട്ടും കെഎസ്ഇബിക്ക് മാത്രം കരാറിനോട് താൽപര്യം തോന്നിയില്ല. കേരളം പിന്മാറിയതിന് തൊട്ടുപിന്നാലെ ഗുജറാത്ത് സർക്കാരിന് കീഴിലെ ഗുജറാത്ത് ഊർജ വികാസ് നിഗം ലിമിറ്റഡ് കരാർ ഒപ്പിടുകയായിരുന്നു.












