പാലക്കാട്: തൃത്താല കുമരനല്ലൂരിൽ വൻ ലഹരിവേട്ട. 10 ലക്ഷത്തിലേറെ രൂപ വിലവരുന്ന എംഡിഎംഎ പൊലീസ് പിടികൂടി. കെട്ടിടത്തിന്റെ അഴുക്കുചാലിലും വിവിധ ഭാഗങ്ങളിലെ വിടവുകളിലുമാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ കുമരനല്ലൂർ സ്വദേശിയുൾപ്പെടെ മൂന്ന് പേരെ തൃത്താല പൊലീസ് പിടികൂടി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശവാസിയായ മുഹമ്മദ് റാഫിയെയും രണ്ട് കൂട്ടുകാരെയും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇവരെ പിന്തുടർന്നാണ് കുമരനല്ലൂർ വെള്ളാളൂർ ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പൊലീസ് എത്തിയത്. തുടർന്ന് കെട്ടിടവും പരിസരവും വിശദമായി പരിശോധിച്ചു.
ഇതിനിടെയാണ് ചെറിയ പൊതികളിലാക്കി സൂക്ഷിച്ചിരുന്ന എംഡിഎംഎ ശേഖരം കണ്ടെത്തിയത്. അഴുക്കുചാലിലും കെട്ടിടത്തിന്റെ വിവിധ വിടവുകളിലുമാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. കുമരനല്ലൂർ വെള്ളാളൂർ സ്വദേശി മുഹമ്മദ് റാഫി, പൊന്നാനി സ്വദേശികളായ മുഹമ്മദ് ഷഫീഖ്, അൻസാർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
എംഡിഎംഎയുടെ മറ്റൊരു വകഭേദമായ യെല്ലോ എംഡിഎംഎയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ഗ്രാമിന് 5,000 മുതൽ 6,000 രൂപവരെ വിലവരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. പ്രതികൾ ലഹരിമരുന്ന് ഇടപാടുകാരാണെന്നും ഇവർക്ക് പിന്നിൽ വലിയ ശൃംഖലയുണ്ടെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.




