തൃശ്ശൂർ: മണത്തല ബ്ലോക്ക് ഓഫീസിന് സമീപം ആളൊഴിഞ്ഞ വീട്ടിൽ ഒരാഴ്ചയോളം താമസിച്ച് മോഷണശ്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം ദിബ്രുഗഡ് നഹർകട്ടിയ സ്വദേശി രാധേശ്യാം ഗർഹിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
അഡ്വ. റിപ്പിൾ ഹംസയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് ഇയാൾ മോഷണശ്രമം നടത്തിയത്. ഹംസയുടെ മകനും സുഹൃത്തും കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയപ്പോഴാണ് മുൻവശത്തെയും പിൻവശത്തെയും വാതിലുകൾ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനുള്ളിൽ ആളനക്കം ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിച്ചു. തുടർന്ന് ചാവക്കാട് പൊലീസും കൗൺസിലർ സനൂപ് താമരത്തും നാട്ടുകാരും ചേർന്ന് വീട്ടിൽ പരിശോധന നടത്തി. ഏറെനേരത്തെ തിരച്ചിലിനൊടുവിൽ മുകളിലെ മുറിയിലെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന രാധേശ്യാമിനെ കണ്ടെത്തി പിടികൂടുകയായിരുന്നു.
സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതോടെയാണ് ഇയാൾ അസം സ്വദേശിയാണെന്ന് വ്യക്തമായത്. പൊലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിലെ അലമാരകളും മറ്റും തുറന്ന് സാധനങ്ങൾ വലിച്ചുവാരി മോഷണം നടത്താൻ ശ്രമിച്ചതായും കണ്ടെത്തി.
മലയാളം അറിയാത്ത പ്രതിയോട് കുറ്റകൃത്യത്തിന്റെ സ്വഭാവവും നിയമനടപടികളും വിശദീകരിക്കാൻ അസം സ്വദേശിയായ ദ്വിഭാഷിയുടെ സഹായവും പൊലീസ് തേടി. ചാവക്കാട് എസ്.എച്ച്.ഒ സബ് ഇൻസ്പെക്ടർ പ്രീതാ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി പൂർത്തിയാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




