തൃശൂർ : ഗുരുവായൂർ അയ്യപ്പ ഭജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദേശവിളക്ക് മഹോത്സവം ഗംഭീരമായി ആഘോഷിച്ചു.
രാവിലെ ശബരിമലയിലേക്ക് കൊണ്ടുപോകുന്ന സത്യമുദ്ര സമർപ്പണം നടന്നു. തുടർന്ന് ഗുരുവായൂർ ജയപ്രകാശിന്റെ കേളി, മഹാഗണപതി ഹോമം, അഷ്ടപദി, ഉച്ചപ്പാട്ട് എഴുന്നെള്ളിപ്പ് എന്നിവയ്ക്ക് ക്ഷേത്രം സാക്ഷ്യം വഹിച്ചു.
ഉച്ചയ്ക്കും രാത്രിയും നടന്ന അന്നദാനത്തിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. വൈകുന്നേരം ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ നിന്ന് ഗജവീരൻ, പഞ്ചവാദ്യം, ഉടുക്കുപാട്ട്, താലങ്ങൾ എന്നിവയുടെ അകമ്പടിയോടെ പാലകൊമ്പ് എഴുന്നെള്ളിപ്പ് മേൽപ്പാലം വഴി തിരുവെങ്കിടാചലപതി ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.
ക്ഷേത്ര തിരുമുറ്റത്ത് ഗുരുവായൂർ ജോതിദാസും സംഘവും അവതരിപ്പിച്ച ഭക്തിഗാനസുധ ഏറെ ശ്രദ്ധേയമായി. രാത്രിയിൽ പന്തലിൽപ്പാട്ട്, പാൽ കിണ്ടി എഴുന്നെള്ളിപ്പ്, ആഴിനൃത്തം, വെട്ടും തട തുടങ്ങി വിവിധ വിളക്ക് ചടങ്ങുകളും നടന്നു. ഗുരുസ്വാമി മച്ചാട് സുബ്രമണ്യനും സംഘവുമാണ് വിളക്ക് പാർട്ടി.
ജി.കെ. പ്രകാശൻ, കെ. ദിവാകരൻ നമ്പ്യാർ, ചന്ദ്രൻ ചങ്കത്ത്, എം. രാധാകൃഷ്ണൻ, പ്രഭാകരൻ മണ്ണൂർ, രാജു ഇളയേടത്ത്, ബാലൻ വാറണാട്ട്, കെ.പി. കരുണാകരൻ, ശിവൻ കണിച്ചാടത്ത്, ശശി അകമ്പടി, എം.പി. ശങ്കരനാരായണൻ, രാമകൃഷ്ണൻ ഇളയത്, പി. ഹരി നാരായണൻ, ദിനു കോഴിക്കുളങ്ങര, മോഹനചിത്ര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.




