തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലും രാജ്യത്തിന്റെ സമുദ്ര വ്യാപാര മേഖലയിലും ചരിത്രപരമായ നാഴികക്കല്ലായി മാറാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഓഗസ്റ്റ് 18 മുതൽ സമ്പൂർണ്ണ എക്സിം (EXIM – കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾക്ക് തുടക്കമാകും. ഇതോടെ കേവലം ഒരു ട്രാൻഷിപ്മെന്റ് തുറമുഖം എന്ന നിലയിൽ നിന്ന് മാറി, ആഗോള ചരക്കുകൾ നേരിട്ട് ഇന്ത്യയിലേക്ക് എത്തുന്നതും തിരിച്ചു പോകുന്നതുമായ സമ്പൂർണ്ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. തുറമുഖത്തുനിന്നുള്ള ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഈ ചരിത്ര നേട്ടം യാഥാർത്ഥ്യമാക്കുന്നത്.
എക്സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ ‘മിഷൻ സമുദ്ര’ ബിസിനസ് സമ്മിറ്റും തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ആഗോള ഷിപ്പിംഗ് കമ്പനികൾ, അന്താരാഷ്ട്ര ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ, വൻകിട കയറ്റുമതിക്കാർ, ആഗോള നിക്ഷേപകർ, പ്രമുഖ വ്യവസായ പ്രമുഖർ എന്നിവർ ഈ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിൽ കേരളത്തിന്റെ മാരിടൈം സാമ്പത്തിക വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതോടൊപ്പം, സംസ്ഥാന സർക്കാരിന്റെ ദീർഘകാല സമുദ്ര വികസന ദൗത്യമായ ‘മിഷൻ സമുദ്ര’ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്യും.




