കോഴിക്കോട്: പൂവാട്ടുപറമ്പിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം നടന്നതായി പരാതി. സംഭവത്തിൽ പത്ത് പവൻ സ്വർണവും 30,000 രൂപയും ഡയമണ്ട് കമ്മലുകളും നഷ്ടപ്പെട്ടു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ദിവ്യ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. ദിവ്യയും കുടുംബവും തൃശ്ശൂരിലേക്ക് പോയിരുന്ന സമയത്താണ് മോഷണം നടന്നതെന്നാണ് പ്രാഥമിക വിവരം.
ഇന്നലെ വൈകിട്ട് വീട്ടിലെത്തിയപ്പോൾ മോഷണ വിവരം ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പന്തീരങ്കാവ് പൊലീസ് സ്ഥലത്തെത്തി കേസെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.




