എറണാകുളം: പെരുമ്പാവൂർ മണ്ണൂർ കുഴൂരിൽ മൂർഖൻ പാമ്പിനെ പിടികൂടി. കൂടാതെ സ്ഥലത്ത് നിന്ന് ഏകദേശം ഇരുപതോളം പാമ്പിൻ മുട്ടകളും കണ്ടെത്തി. കുഴൂർ നിരവത്ത് ജോസ് എന്നയാളുടെ പറമ്പിലെ മാളത്തിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് പാമ്പ് പിടുത്ത വിദഗ്ധർ എത്തി സുരക്ഷിതമായി പാമ്പിനെ പിടികൂടുകയായിരുന്നു. കുട്ടികൾ സമീപത്ത് കളിക്കുന്നതിനിടെയാണ് പാമ്പിനെ ആദ്യം കണ്ടത്.
ഇതിനിടെ, ചൂട് രൂക്ഷമായ സാഹചര്യത്തിൽ പാമ്പുകടി സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദമായ നിർദേശങ്ങൾ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.
പാലിക്കേണ്ട പ്രധാന ജാഗ്രതകൾ
- പരിസര ശുചീകരണം: വീടിനും പരിസരത്തുമുള്ള കുറ്റിക്കാടുകൾ, ചപ്പുചവറുകൾ, മാളങ്ങൾ, വലിയ കല്ലുകൾ എന്നിവ നീക്കം ചെയ്യണം.
- ആകർഷക സാഹചര്യങ്ങൾ ഒഴിവാക്കുക: ഭക്ഷണാവശിഷ്ടങ്ങൾ വഴി എലികൾ വർധിക്കുന്നത് പാമ്പുകളെ ആകർഷിക്കാം. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം.
- കുട്ടികളുടെ സുരക്ഷ: അവധിക്കാലത്ത് കുട്ടികൾ പുറത്തു കളിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. കുറ്റിക്കാടുകൾ ഉള്ള ഇടങ്ങൾ ഒഴിവാക്കണം.
- വീടിനുള്ളിലെ സുരക്ഷ: ജനലുകളും വാതിലുകളും തുറന്നിടുമ്പോൾ പാമ്പുകൾ കടക്കാതിരിക്കാൻ ശ്രദ്ധിക്കണം. വിടവുകൾ അടയ്ക്കുകയും ചെടികളും ചില്ലകളും നീക്കം ചെയ്യുകയും വേണം.
വനം വകുപ്പിന്റെ സഹായ സംവിധാനം
- പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ പരിശീലനം നേടിയ ഏകദേശം 3600-ഓളം ‘സർപ്പ’ വോളന്റീയർമാർ 24 മണിക്കൂറും സജ്ജമാണ്.
- സഹായത്തിനായി ‘SARPA’ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാം.
- വിദ്യാലയങ്ങളിൽ ‘സർപ്പപാഠം’ ഉൾപ്പെടെ ബോധവൽക്കരണ പരിപാടികളും നടപ്പിലാക്കുന്നു.
- 2020-ൽ ആരംഭിച്ച ‘സർപ്പ’ പദ്ധതിയിലൂടെ പാമ്പുകടി മരണങ്ങൾ ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞതായി വനം വകുപ്പ് അറിയിച്ചു.




