മലപ്പുറം: ആളൊഴിഞ്ഞ കവുങ്ങിന്‍ തോപ്പിൽ യുവാവിന്റെ ഒരാഴ്ച്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. നറുകര അടുങ്ങംപുറം സ്വദേശി നിഷാന്ത് ആണ് മരിച്ചത്. നറുകര അത്തിക്കോട് നഗര്‍ ശ്മശാനത്തിന് താഴെ കവുങ്ങിന്‍ തോപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്. പിന്നാലെ പൊലീസില്‍ വിവരം അറിയിക്കുകയും, ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുകയും ചെയ്തു.
നിഷാന്തിൻ്റേത് അപകട മരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. കവുങ്ങിൽ നിന്ന് പറിച്ച അടക്ക, അഴിച്ചുവെച്ച നിലയിൽ ചെരുപ്പ്, ഷർട്ട്, മുണ്ട്, എന്നിവയും മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. അടയ്ക്ക പറിക്കാനായി കയറിയപ്പോൾ കവുങ്ങിൽ നിന്ന് വീണ് മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുറച്ച് ദിവസമായി നിഷാന്ത് വീട്ടിലെത്തിയിരുന്നില്ല. ദൂരെയെവിടെയോ ജോലിക്ക് പോയതാകുമെന്നാണ് അമ്മ യശോദയും സഹോദരങ്ങളും കരുതിയത്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.






