കൊച്ചി: വീട്ടുമുറ്റത്ത് കാർ മാറ്റുന്നതിനിടെ ഉണ്ടായ അപകടത്തിൽ യുവാവ് അരമണിക്കൂറോളം വാഹനത്തിനടിയിൽ കുടുങ്ങി. മുളന്തുരുത്തി പുളിക്കമാലി ഷാപ്പുപറമ്പിൽ അഖിൽ രാജിനാണ് പരിക്കേറ്റത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തി പുറത്തെടുത്തത്. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്.
വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ മാറ്റുന്നതിനിടെ അഖിൽ രാജിന്റെ ഭാര്യ വാഹനം സ്റ്റാർട്ട് ചെയ്തതോടെ അപകടം സംഭവിച്ചു. പരിചയക്കുറവിനെ തുടർന്ന് ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തിയതോടെ കാർ നിയന്ത്രണം വിട്ട് മുന്നിൽ നിന്നിരുന്ന അഖിൽ രാജിനെ ഇടിച്ച് തെറിപ്പിക്കുകയും ഏകദേശം 50 മീറ്റർ വരെ വലിച്ചിഴയ്ക്കുകയും ചെയ്തു. തുടർന്ന് കാർ മതിലിനും രണ്ട് മരങ്ങൾക്കും ഇടയിൽ കുടുങ്ങി.
മതിലും മരങ്ങളും ഇടയിലായി കാർ കുടുങ്ങിയതിനാൽ നാട്ടുകാർക്ക് രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചില്ല. ഇതോടെ അഖിൽ രാജ് വാഹനത്തിനടിയിൽ അരമണിക്കൂറോളം കുടുങ്ങിക്കിടന്നു. വിവരം ലഭിച്ചതിനെ തുടർന്ന് മുളന്തുരുത്തിയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനം ആരംഭിച്ചു. ജെസിബി ഉപയോഗിച്ച് മതിൽ പൊളിച്ചുനീക്കുകയും, തുടർന്ന് വാഹനത്തിനടിയിലെ മണ്ണ് നീക്കി ചെറിയ കുഴിയുണ്ടാക്കി യുവാവിനെ പുറത്തെടുക്കുകയും ചെയ്തു.
തലയ്ക്കും കാലിനും പരിക്കേറ്റ അഖിൽ രാജിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.ആർ. അനിൽകുമാർ, ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ബി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.




