കൊച്ചി: അനധികൃതമായി ഓൺലൈൻ വഴി മരുന്നുകൾ വിൽപ്പന നടത്തിയ സ്ഥാപനത്തിനെതിരെ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിയമനടപടി സ്വീകരിച്ചു. നോർത്ത് പറവൂർ പൂശാരിപ്പടിയിലുള്ള ജെജെ മെഡിക്കൽസ് എന്ന സ്ഥാപനമാണ് പരിശോധനയിൽ കുടുങ്ങിയത്.
പരിശോധനയ്ക്കിടെ, ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഷെഡ്യൂൾ-എച്ച് വിഭാഗത്തിലുള്ള മരുന്നുകൾ പർച്ചേസ് ബിൽ പോലും ഇല്ലാതെ സംഭരിക്കുകയും തുടർന്ന് ഓൺലൈനായി വിൽപ്പന നടത്തുകയും ചെയ്തതായി കണ്ടെത്തി.
സംസ്ഥാനത്ത് അനധികൃത ഓൺലൈൻ മരുന്ന് വിൽപ്പനക്കെതിരെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട്, 1940 പ്രകാരം നടപടി സ്വീകരിക്കുന്നതിലെ ആദ്യ സംഭവമാണിതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കണ്ടെടുത്ത മരുന്നുകളും രേഖകളും നോർത്ത് പറവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
ഉദ്യോഗസ്ഥർ വ്യാജ വിലാസം നൽകിയ സ്ഥാപനത്തിന്റെ വെബ്സൈറ്റിലൂടെ കുറിപ്പടിയില്ലാതെ മരുന്നുകൾ ആവശ്യപ്പെട്ടപ്പോഴും ഒരു തടസ്സവും കൂടാതെ ഡെലിവറി നടന്നുവെന്ന് കണ്ടെത്തി. വിലാസം വ്യാജമായതിനാൽ സ്ഥാപനത്തെ കണ്ടെത്തൽ ബുദ്ധിമുട്ടായിരുന്നു. പ്രത്യേക പരിശോധനകളും അന്വേഷണങ്ങളും നടത്തി സംഘത്തിന് സ്‌ഥാപനം കണ്ടെത്താനും റെയ്ഡ് നടത്താനും കഴിഞ്ഞു.
സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടെ ഏകോപനത്തിൽ എറണാകുളം അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ സന്തോഷ് കെ. മാത്യു, റീജണൽ ഡ്രഗ്സ് ഇൻസ്‌പെക്ടർ ജോഷി ടി.ഐ., ഇന്റലിജൻസ് ബ്രാഞ്ച് ഇൻസ്‌പെക്ടർ നവീൻ കെ.ആർ., ഇൻസ്‌പെക്ടർമാരായ നിഷ വിൻസെന്റ്, ധന്യ വി.എസ്., അഞ്ജിത ഷാജി എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.




