മഹാരാഷ്ട്ര: മഹാരാഷ്ട്രയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 66 ബില്യൺ ഡോളറിന്റെ വൻ നിക്ഷേപ പദ്ധതിയാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം (WEF) വാർഷിക യോഗത്തിലാണ് വ്യോമയാനം, ശുദ്ധ ഊർജം, നഗര അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, നൂതന ഉൽപ്പാദനം എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര ബ്ലൂപ്രിന്റ് അദാനി ഗ്രൂപ്പ് അവതരിപ്പിച്ചത്.
വൻതോതിലുള്ള നഗര പരിവർത്തനവും അടുത്ത തലമുറയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യ വികസനവുമാണ് നിർദേശിച്ച നിക്ഷേപങ്ങളുടെ പ്രധാന ലക്ഷ്യം. ഊർജ പരിവർത്തനം, സംരംഭങ്ങൾ ആരംഭിക്കാൻ അനുയോജ്യമായ അന്തരീക്ഷം, ഉൽപ്പാദന സ്വാശ്രയത്വം എന്നിവയിൽ ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന മുൻഗണനകളുമായി യോജിക്കുന്ന പദ്ധതികളാണ് ബ്ലൂപ്രിന്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായിരുന്ന ധാരാവിയുടെ പുനർവികസനവും നിക്ഷേപ പദ്ധതിയുടെ ഭാഗമാണ്.പദ്ധതികളുടെ വ്യാപ്തിയും മേഖല തിരിച്ചുള്ള നിക്ഷേപങ്ങളും വിശദീകരിച്ച അദാനി എന്റർപ്രൈസസ് ഡയറക്ടർ പ്രണവ് അദാനി, പ്രഖ്യാപിച്ച എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വ്യക്തമാക്കി. 3,000 മെഗാവാട്ട് സംയോജിത ശേഷിയുള്ള ഹരിത ഡാറ്റാ സെന്റർ പാർക്കുകൾ, വിമാനത്താവളത്തിനടുത്തുള്ള സംയോജിത അരീന ഡിസ്ട്രിക്റ്റ്, കൽക്കരി ഗ്യാസിഫിക്കേഷൻ സൗകര്യങ്ങൾ, 8,700 മെഗാവാട്ട് ശേഷിയുള്ള പമ്പ്സ്റ്റോറേജ് ജലവൈദ്യുത പദ്ധതികൾ, സ്വകാര്യ പങ്കാളിത്തത്തിനായുള്ള സർക്കാർ ചട്ടക്കൂടിന് കീഴിലുള്ള സെമികണ്ടക്ടർ, ഡിസ്പ്ലേ ഫാബ്രിക്കേഷൻ യൂണിറ്റുകൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു.
ആസ്തി സൃഷ്ടിയിൽ നിന്ന് സമഗ്രമായ ആവാസവ്യവസ്ഥയുടെ നിർമ്മാണത്തിലേക്കുള്ള മാറ്റത്തിന് ഈ നിക്ഷേപങ്ങൾ അടിവരയിടുന്നതാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. മഹാരാഷ്ട്രയിലേക്ക് നിക്ഷേപം കൊണ്ടുവരുന്ന ഏത് നിക്ഷേപകനെയും സർക്കാർ സ്വാഗതം ചെയ്യുമെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനായി കൂടുതൽ നിക്ഷേപങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഡിസംബർ 25ന് പ്രവർത്തനം ആരംഭിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളിലൊന്നായ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നേതൃത്വത്തിൽ, നവി മുംബൈ മഹാരാഷ്ട്രയിലെ പ്രധാന വളർച്ചാ കേന്ദ്രമായി മാറുമെന്നാണ് അദാനി ഗ്രൂപ്പിന്റെ വിലയിരുത്തൽ.




