കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികളായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ. ബദറുദീൻ ആണ് ജാമ്യം നിഷേധിച്ച് ഉത്തരവിട്ടത്. ഉത്തരവിന്റെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും, ഭരണപരമായ തീരുമാനങ്ങൾ എടുത്ത് നടപ്പാക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും പത്മകുമാറും മുരാരി ബാബുവും കോടതിയെ അറിയിച്ചു. ശബരിമലയ്ക്ക് ഒരു കോടി നാല്പത് ലക്ഷം രൂപ സ്പോൺസർ ചെയ്തയാളായതിനാൽ സ്വർണ്ണം കവർന്നെടുക്കേണ്ട ആവശ്യമില്ലെന്ന് നാഗ ഗോവർധനും വാദിച്ചു.
ഇതിനിടെ, ശബരിമല സ്വർണ്ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യവ്യവസ്ഥകളുടെ കൂടുതൽ വിശദാംശങ്ങളും പുറത്തുവന്നു. ദ്വാരപാലക ശിൽപ കേസിൽ അറസ്റ്റിലായി 90 ദിവസം പിന്നിട്ടതിനെ തുടർന്നാണ് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കർശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്.




