തിരുവനന്തപുരം: സംസ്ഥാനത്ത് മിനി വാനുകളിൽ അനധികൃതമായ രൂപമാറ്റങ്ങൾ വ്യാപകമായിട്ടും മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് വിമർശനം. ഭാരസന്തുലനം നഷ്ടമാകുന്ന രീതിയിൽ വാഹനങ്ങൾ മാറ്റം വരുത്തുന്നതാണ് പ്രധാന പ്രശ്നം.
ബ്രേക്ക് തകരാറിനെക്കുറിച്ച് ഡ്രൈവർമാർ സ്ഥിരമായി പരാതി പറയുന്ന ഒരു പ്രത്യേക മോഡൽ വാഹനത്തിലാണ് കൂടുതലായും ഇത്തരം അനധികൃത മോടിപിടിപ്പിക്കൽ നടക്കുന്നത്. ഇതുമൂലം കൊടുംവളവുകളിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്ന സംഭവങ്ങൾ ഉണ്ടാകുന്നുവെന്ന് റോഡ് സുരക്ഷാ വിദഗ്ധർ പറയുന്നു.
റൂഫ് ടോപ്പ് എ.സി., ലഗേജ് കാരിയർ, മേൽക്കൂര അലങ്കാരങ്ങൾ, അധിക ലൈറ്റുകൾ, ശബ്ദ സംവിധാനങ്ങൾ എന്നിവ ഘടിപ്പിക്കുന്നതിലൂടെ വാഹനത്തിന്റെ മുകൾഭാഗത്ത് ഭാരം കൂടുന്നു. കൂടാതെ വശങ്ങളിൽ ഭാരമേറിയ ഗ്ലാസുകളും ഹാർഡ് വുഡ് അകത്തളങ്ങളും ഉപയോഗിക്കുന്നത് കൂടുതൽ ബാധിക്കുന്നു.
ചില വാഹനങ്ങളിൽ കോച്ചിന്റെ മേൽക്കൂര തന്നെ മാറ്റി ഉയരം കൂട്ടുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് വളവുകളിൽ അപകടസാധ്യത വർധിപ്പിക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സസ്പെൻഷൻ, സ്റ്റിയറിങ്, ബ്രേക്ക് തുടങ്ങിയ സംവിധാനങ്ങൾക്ക് താങ്ങാനാകാത്ത ഭാരമാണ് ഇത്തരം മാറ്റങ്ങളിലൂടെ ഉണ്ടാകുന്നത്.
ഭാരപരിശോധന നടത്തിയാൽ മാത്രമേ ഇത്തരം ക്രമക്കേടുകൾ കണ്ടെത്താൻ കഴിയൂ. എന്നാൽ സംസ്ഥാനത്ത് ഇതിന് വേണ്ട സംവിധാനങ്ങൾ പൂർണ്ണമായി നിലവിലില്ലെന്നും പറയുന്നു. 1990-ൽ അംഗീകാരം നേടിയ പഴയ മോഡൽ വാഹനങ്ങളിലാണ് ഇത്തരം മാറ്റങ്ങൾ കൂടുതലായും നടക്കുന്നത്. കമ്പനി നിർദേശിച്ച രീതിയിൽ പരിപാലിക്കുന്ന വാഹനങ്ങൾക്ക് നിയന്ത്രണം മെച്ചമാണെന്നും ഡ്രൈവർമാർ പറയുന്നു.
ഇതിനുമുമ്പ് ടൂറിസ്റ്റ് ബസുകളിൽ അനധികൃത മാറ്റങ്ങൾ നീക്കാൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തിയിരുന്നു. എന്നാൽ മിനി വാഹനങ്ങളിലേക്ക് ഇത്തരം പരിശോധനകൾ ഇതുവരെ വ്യാപിപ്പിച്ചിട്ടില്ല.






