പാലക്കാട്: വടക്കഞ്ചേരി കാർഷികയന്ത്രങ്ങൾ വാങ്ങാൻ സഹായം നൽകുന്ന കാർഷിക യന്ത്രവത്കരണ ഉപപദ്ധതി (സ്മാം) ഈ വർഷവും നടപ്പാക്കാൻ വൈകുന്നു. ഓഗസ്റ്റിലാണ് അപേക്ഷ സ്വീകരിക്കാറുള്ളത്. മൂന്നു മാസം വൈകിയിട്ടും അപേക്ഷ എന്ന് സ്വീകരിക്കുമെന്നതിൽ വ്യക്തതയില്ല. 2026 മാർച്ച് വരെയേ അപേക്ഷിക്കാൻ കഴിയുകയുള്ളു.
കഴിഞ്ഞ സാമ്പത്തിക വർഷവും അപേക്ഷ സ്വീകരിക്കൽ നീണ്ടുപോയിരുന്നു. 2025 ജനുവരിയിലാണ് സ്വീകരിച്ച് തുടങ്ങിയത്. വൈകിയതിനെത്തുടർന്ന് 2024-25 സാമ്പത്തിക വർഷം 1,900 പേർക്കു മാത്രമേ ജില്ലയിൽ അപേക്ഷിക്കാൻ കഴിഞ്ഞുള്ളു. മൂന്ന് കോടിയോളം രൂപയാണ് അനുവദിച്ചത്. 28 കോടി രൂപയാണ് ജില്ലയ്ക്കായി ചോദിച്ചത്. 2023-24 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ 6,000-ത്തോളം പേർക്ക് 22 കോടി രൂപ അനുവദിച്ചിരുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കർഷകർ വാങ്ങുന്ന യന്ത്രങ്ങൾക്ക് വിവിധ മാനദണ്ഡങ്ങൾക്കനുസരിച്ച് വിലയുടെ 40 മുതൽ 80 ശതമാനം വരെ സബ്‌സിഡി ലഭിക്കും. മോട്ടോർ പമ്പ്, പുല്ലുവെട്ടുയന്ത്രം, കൊയ്ത്ത് യന്ത്രം, നടീൽ യന്ത്രം, ട്രാക്ടർ, വിന്നോവർ, മരം മുറിക്കുന്നതിനുള്ള യന്ത്രവാൾ, ഡ്രയർ, വൈക്കോൽ കെട്ടുന്ന യന്ത്രം തുടങ്ങിയവയ്ക്ക് പദ്ധതി വഴി സഹായം ലഭിക്കും. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് കഴിഞ്ഞ വർഷം പദ്ധതി നീണ്ടു പോയത്. ഇത്തവണയും സാമ്പത്തിക പ്രതിസന്ധിയാണ് പ്രശ്നമെന്നാണ് സൂചന. സർക്കാർ ഉടൻ പണം അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൃഷി വകുപ്പധികൃതർ പറഞ്ഞു.




