മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഉയരുന്ന ചെലവ് നിയന്ത്രിക്കാൻ എയർ ഇന്ത്യ പുതിയ നടപടികൾ ആലോചിക്കുന്നു. ഗുരുഗ്രാമിലെ കമ്പനിയുടെ ആസ്ഥാനത്ത് നടന്ന ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച ചർച്ചകൾ നടന്നത്. നിലവിലെ സാഹചര്യം തുടർന്നാൽ അടുത്ത മൂന്ന് മാസത്തേക്ക് സർവീസുകൾ 20 ശതമാനം വരെ കുറയ്ക്കാനാണ് പ്രധാന ആലോചന. കൂടാതെ ചില ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയിൽ വിടാനും തീരുമാനമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. സാങ്കേതിക വിഭാഗത്തിന് പുറത്തുള്ള ജീവനക്കാരെയാകും ഇത്തരത്തിൽ നിർബന്ധിത അവധിയിൽ അയക്കുക.
ജീവനക്കാരുടെ ബോണസ് കുറയ്ക്കാനും ചില ഉയർന്ന ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും കമ്പനി ആലോചിക്കുന്നുണ്ട്. വൈസ് പ്രസിഡന്റ് പദവിയിലുള്ളവരെയും അതിന് മുകളിലുള്ളവരെയും ഇത് ബാധിക്കുമെന്നാണ് വിവരം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യയ്ക്ക് ഏകദേശം 22,000 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. അതിനാൽ ചെലവ് കുറയ്ക്കാനുള്ള നടപടികൾ കമ്പനി ഗൗരവമായി പരിഗണിക്കുകയാണ്.
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് പല വ്യോമപാതകളിലും നിയന്ത്രണങ്ങൾ തുടരുകയാണ്. ഇതുമൂലം വിമാനങ്ങളുടെ പ്രവർത്തനച്ചെലവും ഇന്ധനവിലയും വർധിച്ചു. ഈ സാഹചര്യത്തിൽ എയർ ഇന്ത്യ ഇതിനകം തന്നെ 500-ഓളം അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. എന്നാൽ, ഈ നടപടികളെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.




