ആലപ്പുഴ: പള്ളിപ്പാട് സ്വദേശിയായ ജെറിൻ ജോർജ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായി കുടുംബം അറിയിച്ചു. ഇറാനിയൻ ചരക്കുകപ്പലിൽ എഞ്ചിൻ ടെക്നീഷ്യനായ ജെറിൻ ഉൾപ്പെടെ 12 മലയാളികൾ കഴിഞ്ഞ 45 ദിവസമായി ഇറാനിലെ തുറമുഖങ്ങളിൽ വിവിധ കപ്പലുകളിലായി കഴിയുകയാണ്. ഇവരെ നാട്ടിലെത്തിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ദുബായ് ആസ്ഥാനമായ സീ സ്റ്റാർ ഷിപ്പിംഗ് കമ്പനിയുടെ ഇറാൻ ചരക്കുകപ്പലിലാണ് ജെറിൻ ജോലി ചെയ്യുന്നത്. എന്നാൽ, തൊഴിലാളികളെ കൊണ്ടുപോയ ഏജൻസിയിലും കപ്പൽ കമ്പനിയിൽ നിന്നുമുള്ള പ്രതികരണം വ്യക്തമായിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ബന്ധപ്പെട്ട എംബസിയെയും കെ.സി. വേണുഗോപാൽ എംപിയെയും സമീപിച്ചിട്ടും ഫലമുണ്ടായില്ലെന്നും അവർ പറയുന്നു.
ഇറാനിൽ ഏറെ പ്രയാസകരമായ സാഹചര്യത്തിലാണ് മകൻ കഴിയുന്നതെന്ന് അമ്മ ലില്ലി പറഞ്ഞു. എട്ടുമാസമായി നാട്ടിൽ നിന്നകന്ന് കഴിയുന്ന ജെറിൻ മാർച്ചിൽ മടങ്ങിയെത്താനിരിക്കെയാണ് ഫെബ്രുവരി 27ന് ആരംഭിച്ച സംഘർഷം കാരണം യാത്ര തടസ്സപ്പെട്ടത്. കപ്പൽ ഇറാനിയൻ ഉടമസ്ഥതയിലുള്ളതിനാൽ ഇറാനിലെത്തിക്കപ്പെട്ടതായും നിലവിൽ മടങ്ങിവരാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും കുടുംബം പറയുന്നു.
കപ്പലിലെ ഭക്ഷ്യവസ്തുക്കൾ കുറയുന്നുവെന്നും ബന്ധപ്പെടാൻ പോലും പണം ചെലവഴിക്കേണ്ടിവരുന്നുവെന്നും അമ്മ പറഞ്ഞു. മകനെ എത്രയും വേഗം നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് കുടുംബം അഭ്യർത്ഥിച്ചു. രമേശ് ചെന്നിത്തലക്കും കെ.സി. വേണുഗോപാലിനും പരാതി നൽകിയതായി ജെറിന്റെ അച്ഛൻ ജോർജ് ജേക്കബ് വ്യക്തമാക്കി.




