ആലപ്പുഴ: പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്റ് പി.കെ. ബിനോയ്. ശോഭ ആലപ്പുഴയിൽ എത്തി പണപ്പിരിവ് നടത്തിയെന്ന കാര്യം അറിയില്ലെന്നും, ഇതുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വം ആരും പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിന്ദു വിനയകുമാർ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബിനോയ് കൂട്ടിച്ചേർത്തു.
ശോഭ സുരേന്ദ്രൻ ആലപ്പുഴയിൽ പണപ്പിരിവ് നടത്തിയതായും, ഇതിനെതിരെ ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതായുമായിരുന്നു ബിജെപി ജില്ലാ കമ്മിറ്റിയംഗമായ ബിന്ദു വിനയകുമാറിന്റെ ആരോപണം.
ഇതിനിടെ, വോട്ടിന് പണം നൽകിയ കേസിൽ തന്നെ കുടുക്കാൻ ശ്രമിക്കുന്നുവെന്നും, ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ച് ബിന്ദു വിനയകുമാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഫോൺ സംഭാഷണത്തിന്റെ രേഖകളും അവർ സമർപ്പിച്ചിട്ടുണ്ട്. അസഭ്യം വിളിക്കുകയും ‘കരണം അടിച്ചു പൊളിക്കുമെന്ന്’ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ശോഭ സുരേന്ദ്രൻ വിഭാഗത്തെ എതിർത്തതിന്റെ പ്രതികാരമായി തന്നെ കേസിൽ പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് ബിന്ദുവിന്റെ ആരോപണം.
സംഭവത്തിന് പിന്നാലെ ബിന്ദു വിനയകുമാറിനെ ബിജെപി സസ്പെന്റ് ചെയ്തു. ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിയംഗവും വൈസ് പ്രസിഡന്റുമായിരുന്ന ബിന്ദുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. തെരഞ്ഞെടുപ്പിന് മുമ്പ് ശോഭ സുരേന്ദ്രനെതിരെ വിമർശനങ്ങളുമായി ബിന്ദു പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് പിൻവലിച്ചിരുന്നു. തുടർച്ചയായ അച്ചടക്ക ലംഘനങ്ങൾ നടത്തിയതിനാലാണ് നടപടി സ്വീകരിച്ചതെന്ന് ബിജെപി വിശദീകരിച്ചു.




