കോട്ടയം: ചങ്ങനാശേരിയുടെ പൈതൃക സംരക്ഷണരംഗത്തെ നിറസാന്നിധ്യമായ ‘ധരിണി’യുടെ സോഷ്യൽ സ്റ്റാർട്ടപ്പായ കമ്മ്യൂണിറ്റി 40, കേരള പ്രാദേശികചരിത്ര പഠനസമിതിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഓൾ കേരള ഹെറിറ്റേജ് വോക്കിന്’ ചങ്ങനാശ്ശേരി സാക്ഷിയാവുകയാണ്. വേട്ടടിക്കാവിന് മുന്നിൽ നിന്നും ഗ്രന്ഥകർത്താവും ചങ്ങനാശ്ശേരി എസ്ബി.കോളേജ് മലയാളവിഭാഗം മുൻ മേധാവിയുമായ ഡോ. ജോസഫ് സ്‌കറിയ ഉദ്ഘാടനം ചെയ്തു.
വേട്ടടിക്കാവ്, കുമാരമംഗലത്തുമന, ലക്ഷ്മീപുരം കൊട്ടാരം, സന്താനഗോപാലമൂർത്തിക്ഷേത്രം, ഇട്ടിയാമഠം, മേനോൻവീട്, കാവിൽ ഭഗവതീക്ഷേത്രം, ചിത്രക്കുളം, പഴയ പള്ളി ജുമാ മസ്ജിദ്, സെയ്ൻറ് മേരീസ് കത്തീഡ്രൽ പള്ളി, അങ്ങാടി തുടങ്ങി പഴയ ചങ്ങനാശ്ശേരിയുടെ പെരുമ വിളിച്ചോതുന്ന ചരിത്രപ്രാധാന്യമുള്ള ഇടങ്ങളിലൂടെ നടന്ന യാത്ര ചങ്ങനാശ്ശേരി മാർക്കറ്റിലെ അഞ്ചുവിളക്കിന് മുന്നിൽ സമാപിച്ചു.
ഗോവൻ ആർച്ച്ബിഷപ്പ് അലക്‌സിസ് ഡി.മെനസിസിന്റെ 1599-ലെ ചങ്ങനാശ്ശേരി സന്ദർശനത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള ഗ്രന്ഥമായ ‘ജൊർണാദോ’ യിൽ സ്ഥലനാമം ‘ചന്ദനഗിരി’ എന്നാണ് പറഞ്ഞിരിക്കുന്നത്.
നാലു നൂറ്റാണ്ടായി സജീവമായിരുന്ന അങ്ങാടിയുടെ ഭൂതകാലം വിസ്മൃതിയിലായിക്കഴിഞ്ഞു. പുഴവാതിൽ, അങ്ങാടി, പണ്ടികശാലക്കടവ് തുടങ്ങിയ സ്ഥലനാമങ്ങൾ മാത്രമേ അടയാളങ്ങളായി അവിടെ ശേഷിക്കുന്നുള്ളൂ. മങ്ങിയും മാഞ്ഞും വിസ്മൃതിയിലാണ്ടുപോയ പഴയ ചങ്ങനാശ്ശേരിയുടെ സമ്പന്നമായ ഗതകാലങ്ങളിലേക്ക് സഞ്ചരിക്കുന്നതായിരുന്നു ഈ യാത്ര.






