ന്യൂഡൽഹി: റിലയൻസ് ക്യാപിറ്റൽ നിക്ഷേപവുമായി ബന്ധപ്പെട്ട് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് 2,684.57 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ അനിൽ അംബാനിക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. റിലയൻസ് ക്യാപിറ്റൽ മുൻ ചെയർമാൻ അനിൽ അംബാനി, മുൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സതീഷ് സേത്ത്, അജ്ഞാത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2012 ഏപ്രിൽ മുതൽ 2018 മാർച്ച് വരെ റിലയൻസ് ക്യാപിറ്റൽ പുറത്തിറക്കിയ അഞ്ച് നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകളിൽ എൽഐസി ആകെ 3,900 കോടി രൂപ നിക്ഷേപിച്ചിരുന്നു. കമ്പനിയുടെ പൊതുവായ ആവശ്യങ്ങൾക്കും ഫണ്ടിങ്ങിനും നിലവിലെ കടം തിരിച്ചടയ്ക്കുന്നതിനുമായിരുന്നു നിക്ഷേപമെന്ന് സിബിഐ പറയുന്നു.
എന്നാൽ നിക്ഷേപം തെറ്റായ വിവരങ്ങൾ നൽകി നേടിയെന്നും പിന്നീട് തുക വഴിതിരിച്ചുവിട്ടെന്നുമാണ് എൽഐസിയുടെ പരാതിയിൽ പറയുന്നത്. തട്ടിപ്പ്, വിശ്വാസവഞ്ചന, ഫണ്ട് വകമാറ്റൽ തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്. സംഭവത്തിൽ ഉൾപ്പെട്ടവരുടെ പങ്കും നിക്ഷേപിച്ച തുകയുടെ അന്തിമ ഉപയോഗവും സിബിഐ അന്വേഷിച്ചുവരികയാണ്. അതേസമയം, അനിൽ അംബാനി ആരോപണങ്ങൾ നിഷേധിച്ചു. എഫ്ഐആർ റിലയൻസ് ക്യാപിറ്റലുമായി ബന്ധപ്പെട്ടതാണെന്നും താൻ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.




