ചെന്നൈ: തമിഴ്നാട് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നു. ജൂൺ 5-ന് ചെന്നൈയിൽ അദ്ദേഹം നിർണായക പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ബിജെപിയിൽ നിന്ന് രാജിവെക്കുമെന്ന അഭ്യൂഹങ്ങളും ഇതിനോടകം പ്രചരിക്കുന്നുണ്ട്.
അഭ്യൂഹങ്ങൾക്കിടെ, ജൂൺ 2-ന് അണ്ണാമലൈ ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി വിടാനുള്ള തീരുമാനം അദ്ദേഹം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. എന്നാൽ രാജി തൽക്കാലം നീട്ടിവെക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പാർട്ടിയുമായുള്ള ബന്ധം സൗഹൃദപരമായി അവസാനിപ്പിക്കാനാണ് അണ്ണാമലൈ ആഗ്രഹിക്കുന്നതെന്നും, പരസ്യ ഏറ്റുമുട്ടലുകൾ ഒഴിവാക്കണമെന്ന നിലപാടാണ് അദ്ദേഹത്തിനുള്ളതെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു.
അതേസമയം, അണ്ണാമലൈ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഒരു ജനകീയ മുന്നേറ്റത്തിന് തുടക്കമിടാനുള്ള ആലോചനകൾ നടക്കുന്നുണ്ടെന്നും, അത് പിന്നീട് രാഷ്ട്രീയ പാർട്ടിയായി മാറുമോ എന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണെന്നുമാണ് വിവരം.
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് അണ്ണാമലൈയെ മാറ്റി നൈനാർ നാഗേന്ദ്രനെ നിയമിച്ചതും, 2026 നിയമസഭാ തിരഞ്ഞെടുപ്പിനായി എഐഎഡിഎംകെയുമായി ബിജെപി സഖ്യം രൂപീകരിച്ചതും അദ്ദേഹത്തിന്റെ അതൃപ്തിക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു.
2020-ൽ രാഷ്ട്രീയത്തിലേക്ക് എത്തിയ അണ്ണാമലൈ, തമിഴ്നാട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നു. ആക്രമണാത്മക രാഷ്ട്രീയ ശൈലിയിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം, 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചിരുന്നില്ല. 42-ാം പിറന്നാൾ ആഘോഷിക്കുന്ന അണ്ണാമലൈയുടെ നാളത്തെ പ്രഖ്യാപനം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.






