കൊച്ചി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോതമംഗലത്ത് 73 കാരിയായ വയോധിക മരിച്ചു. നെല്ലിക്കുഴി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഈ മാസം 6-നാണ് വയോധികയ്ക്ക് രോഗലക്ഷണങ്ങൾ ആരംഭിച്ചത്. തുടർന്ന് 8-ന് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേ ദിവസം തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനിലയിൽ മാറ്റമില്ലാതിരുന്നതിനാൽ മൂന്ന് ദിവസങ്ങൾക്ക് ശേഷം വീണ്ടും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
വയോധിക തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. കൂടാതെ കൃഷിയിടങ്ങളിലെ ജോലികൾക്കും പോകാറുണ്ടായിരുന്നു. ഇവരോടൊപ്പം ജോലി ചെയ്തിരുന്ന 20-ഓളം പേരെ ആരോഗ്യവകുപ്പ് പരിശോധിച്ചെങ്കിലും ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയില്ല.
മരിച്ചയാളുടെ വീടിന് സമീപമുള്ള 80-ഓളം വീടുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. കിണറുകളിൽ സൂപ്പർ ക്ലോറിനേഷനും നടത്തി. രോഗപ്രതിരോധ നടപടികൾ ശക്തമാക്കാൻ ചെറുവട്ടൂർ കുടുംബക്ഷേമ കേന്ദ്രത്തിൽ അവലോകന യോഗം ചേർന്നു. ജനങ്ങളിൽ ബോധവത്കരണം നടത്തുന്നതിനായി ബുധനാഴ്ച രാവിലെ 11.30-ന് ആയക്കാടുള്ള തൃക്കാരിയൂർ ആരോഗ്യ ഉപകേന്ദ്രത്തിൽ പ്രത്യേക പരിപാടിയും സംഘടിപ്പിക്കും.






