തിരുവനന്തപുരം: യുഡിഎഫ് പ്രഖ്യാപിച്ച ‘ഇന്ദിരാ ഗാരണ്ടി’ പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഈ സൗകര്യം ഓർഡിനറി ബസുകളിൽ മാത്രമായിരിക്കും ലഭിക്കുക. വരുമാനപരിധിയില്ലാതെ എല്ലാ സ്ത്രീകൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കേരളത്തിൽ പ്രത്യേക കാർഡുകളില്ലാതെയാണ് സൗജന്യ യാത്ര അനുവദിക്കുക. കർണാടക, പഞ്ചാബ്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഇതിനായി പ്രത്യേക കാർഡുകൾ നൽകിയിട്ടുണ്ട്. തമിഴ്നാട്ടിലും കേരളം പോലെ കാർഡില്ലാത്ത രീതിയാണ് പിന്തുടരുന്നത്.
സംസ്ഥാനത്ത് ഏകദേശം 4700 കെഎസ്ആർടിസി ബസുകളുണ്ട്. ഇതിൽ 3000-ഓളം ഓർഡിനറി ബസുകളാണ്. എന്നാൽ 300 സിറ്റി ഫാസ്റ്റ് ബസുകൾ ഒഴികെയുള്ള ഓർഡിനറി ബസുകളിലാകും സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുക. കൂടാതെ 1400 സൂപ്പർ ക്ലാസ് ബസുകളും 300 ഫാസ്റ്റ് ബസുകളും സർവീസിലുണ്ട്. നിലവിൽ ഒരു ഓർഡിനറി ബസിൽ ദിവസവും 700 മുതൽ 1000 പേർ വരെ യാത്ര ചെയ്യുന്നുണ്ട്. സൗജന്യ യാത്ര നടപ്പാക്കിയാൽ കെഎസ്ആർടിസിയ്ക്ക് മാസം ഏകദേശം 90 കോടി രൂപയുടെ അധികബാധ്യത ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
ഇപ്പോൾ തന്നെ സർക്കാർ ശമ്പളത്തിനായി 50 കോടിയും പെൻഷനായി 80 കോടിയും നൽകുന്നുണ്ട്. ഇന്ധനവില വർധന കാരണം മാസം മൂന്ന് കോടി രൂപയുടെ അധികചെലവും ഉണ്ടാകുന്നുണ്ട്. പുതിയ പദ്ധതി വരുന്നതോടെ സർക്കാർ നൽകേണ്ട തുക 220 കോടിയായി ഉയരുമെന്നാണ് വിലയിരുത്തൽ. അതേസമയം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമ്പോൾ കുടുംബാംഗങ്ങളായ പുരുഷന്മാരും കൂടുതൽ യാത്ര ചെയ്യാൻ സാധ്യതയുണ്ടെന്നും അതിലൂടെ അധിക വരുമാനം ലഭിക്കാമെന്നുമാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷ.






