ചെന്നൈ: ഡിഎസ്‌പി തലത്തിലുള്ള വിജിലൻസ് സംഘത്തിന്റെ പരിശോധനയിൽ, ഡ്യൂട്ടിയിൽ ആയിരുന്ന വനിതാ പൊലീസ് ഇൻസ്പെക്ടർ കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടിയിലായി. ധർമപുരി ജില്ലയിലെ പാലക്കോട് വനിതാ പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ചിരുന്ന വീരമ്മാൾ ആണ് അറസ്റ്റിലായത്. ധർമപുരിയിലേക്ക് ചേരുന്ന കരിമംഗലം തുമ്പലഹള്ളി സ്വദേശിനിയായ മങ്കമ്മാൾ നൽകിയ പരാതിയിലാണ് നടപടി. മങ്കമ്മാളിന്റെ 16 വയസുള്ള മകൾ, മേയ് മാസത്തിൽ സ്വന്തം ഇഷ്ടപ്രകാരം അതേ ഗ്രാമത്തിലെ യുവാവിനെ വിവാഹം കഴിച്ചിരുന്നു. വിവാഹാനന്തരമായി യുവതി ഗർഭിണിയായതോടെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ ബലമായി ഈ സംഭവം സാമൂഹികക്ഷേമ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടു.
തുടർന്നുള്ള പരിശോധനകളിൽ പ്രായപൂർത്തിയാകാത്തകുട്ടിയെ വിവാഹം കഴിച്ചതായും ഗർഭിണിയായതായും സ്ഥിരീകരിച്ച സാമൂഹികക്ഷേമ വകുപ്പ്, ബന്ധപ്പെട്ട വിവരം ഇൻസ്പെക്ടർ വീരമ്മാളിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വീരമ്മാൾ ഇരുകുടുംബങ്ങളെയും വിളിപ്പിച്ചു, കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ ₹50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് പരാതി.
കൈക്കൂലി നൽകാൻ തയാറാകാതെ മങ്കമ്മാൾ ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ (DVAC) വിഭാഗത്തെ സമീപിച്ചു. ഡിഎസ്‌പി നാഗരാജുവിന്റെ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കി, സ്റ്റിംഗ് ഓപ്പറേഷൻ നടത്തി. മങ്കമ്മാളിൽ നിന്ന് പണം ഏറ്റുവാങ്ങുന്നതിനിടെ വീരമ്മാളിനെ തെളിവുകൾ സഹിതം പിടികൂടി.വീരമ്മാളിനെ ഉടൻ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.






