കോട്ടയം: ഏഴുമാസം ഗർഭിണിയായ 22-കാരിയായ അസം സ്വദേശിനിയെ കേരളത്തിലെത്തിച്ച് നവജാതശിശുവിനെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പ്രസവംവരെ സുരക്ഷിതമായി കഴിയാനും കുഞ്ഞിനെ സംരക്ഷിക്കാനുമായി അഭയം തേടിയെത്തിയ യുവതിയാണ് ശിശുവ്യാപാര മാഫിയയുടെ വലയിലായത്.
ഒന്നരവയസ്സുള്ള മകളുടെ അമ്മയായ യുവതി വീണ്ടും ഗർഭിണിയായതോടെ ഗർഭച്ഛിദ്രത്തിനായി ഭർത്താവും വീട്ടുകാരും കടുത്ത സമ്മർദം ചെലുത്തിയിരുന്നു. ഇതേത്തുടർന്നാണ് അവർ വീട് വിട്ടിറങ്ങിയത്. ഡൽഹിയിലെത്തിയ ശേഷം സന്നദ്ധസംഘടനയെന്ന് വിശ്വസിച്ച ‘ആർഷിഫ് കെയർ’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഒരു സംഘവുമായി പരിചയപ്പെട്ടു. പ്രസവച്ചെലവും താമസവും സൗജന്യമായി ഒരുക്കാമെന്ന വാഗ്ദാനം വിശ്വസിച്ച് ജൂലായ് 16-ന് കോട്ടയത്തെത്തി.
ബെംഗളൂരുവിൽ ഹോട്ടൽ മാനേജ്‌മെന്റ് പഠിക്കുന്ന അർജുനും ഹർഷിതയും ചേർന്നാണ് യുവതിയെ പാലായ്ക്ക് സമീപം തീക്കോയിയിലെ റബ്ബർത്തോട്ടത്തിനുള്ളിലെ ഒരു വീട്ടിലെത്തിച്ചത്. കോയമ്പത്തൂർ സ്വദേശികളായ സ്വകാര്യ ആശുപത്രി നഴ്‌സ് അനിതയും ഭർത്താവ് രാജ (കാർത്തിക്)യും ഉപയോഗിച്ചിരുന്ന ഗസ്റ്റ് ഹൗസിലായിരുന്നു ഇവരെ താമസിപ്പിച്ചത്.
പ്രസവശേഷം കുഞ്ഞിനെ മൂന്ന് ലക്ഷം രൂപയ്ക്ക് കൈമാറണമെന്ന് സംഘം ആവശ്യപ്പെട്ടപ്പോഴാണ് താൻ തട്ടിപ്പിന് ഇരയായെന്ന് യുവതി തിരിച്ചറിഞ്ഞത്. കുഞ്ഞിനെ കൈമാറില്ലെന്നും നാട്ടിലേക്ക് മടങ്ങണമെന്നും അറിയിച്ചതോടെ മൊബൈൽ ഫോണും തിരിച്ചറിയൽ രേഖകളും പിടിച്ചുവയ്ക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
തന്നെയും വിൽക്കാൻ പദ്ധതിയുണ്ടെന്ന് മനസ്സിലാക്കിയ യുവതി സാഹസികമായി അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. വഴിയിൽ പരിചയപ്പെട്ട അങ്കണവാടി അധ്യാപികയുടെ സഹായത്തോടെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് യുവതിയെ കോട്ടയം ഗാന്ധിനഗറിലെ ‘സാന്ത്വനം’ അഭയകേന്ദ്രത്തിലേക്ക് മാറ്റി.
സംഭവത്തിൽ കോട്ടയം ഈരാറ്റുപേട്ടയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കോയമ്പത്തൂർ രാമനാഥപുരം സ്വദേശി മുപ്പിളി രാജ (27), ഇടുക്കി പുള്ളിക്കാനം സ്വദേശി കെ.എസ്. അർജുൻ (21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കും നവജാതശിശുക്കളെ വിൽക്കുന്ന സംഘവുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. ഈരാറ്റുപേട്ട കോടതി പ്രതികളെ റിമാൻഡ് ചെയ്തു. ശിശുവ്യാപാര ശൃംഖലയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു അറിയിച്ചു.











