അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ മോഷണക്കേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. ഏപ്രിൽ 27 മുതൽ ജൂൺ 5 വരെയുള്ള ദൃശ്യങ്ങളിൽ പ്രതികൾ 70 തവണയോളം പണവും മറ്റ് വസ്തുക്കളും മോഷ്ടിക്കുന്ന ദൃശ്യങ്ങൾ വ്യക്തമായതായി അന്വേഷണ സംഘം കണ്ടെത്തി.
ഏപ്രിൽ 27ന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള നടപടികളും എസ്‌ഐടി ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റിലെ മുതിർന്ന ഉദ്യോഗസ്ഥരായ ചമ്പത് റായിയും അനിൽ മിശ്രയും രാജിവച്ചതിന് പിന്നാലെയാണ് കേസിലെ പുതിയ വിവരങ്ങൾ പുറത്തുവന്നത്.
ക്ഷേത്ര ട്രസ്റ്റ് അധികൃതർക്ക് സംഭാവന പെട്ടികളിൽ ലഭിക്കുന്ന പണത്തിന്റെ കണക്കുകളിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഷണം കണ്ടെത്താനുള്ള നീക്കങ്ങൾ ആരംഭിച്ചത്. സാധാരണയായി ഓരോ സംഭാവന പെട്ടിയിലും ആറ് മുതൽ ഏഴ് ലക്ഷം രൂപ വരെ ലഭിക്കാറുണ്ടെങ്കിലും, ഒരാഴ്ചത്തെ കണക്കെടുപ്പിൽ 500 രൂപയുടെ കെട്ടുകളിൽ കുറവ് കണ്ടെത്തുകയായിരുന്നു.
തുടർന്ന് പണം എണ്ണിത്തിട്ടപ്പെടുത്തുന്ന മുറികളിൽ ഒളിക്യാമറകൾ സ്ഥാപിച്ചു. ഇതിലൂടെയാണ് മോഷണരീതിയും പ്രതികളുടെ പ്രവർത്തനങ്ങളും പുറത്തുവന്നത്. ഒരാൾ സിസിടിവി ക്യാമറ മറയ്ക്കുകയും മറ്റൊരാൾ പണം മോഷ്ടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ട്.
പണം എണ്ണുന്ന ജീവനക്കാരിൽ ഒരാൾ സിസിടിവിക്ക് മുന്നിൽ മറഞ്ഞുനിൽക്കുകയും മറ്റൊരാൾ പണക്കെട്ടുകൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയുമായിരുന്നു രീതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. പണക്കെട്ടുകളിൽ അധിക നോട്ടുകൾ ചേർത്ത് വൗച്ചർ തയ്യാറാക്കുകയും ബാങ്കിലേക്ക് പണം കൈമാറുമ്പോൾ അധിക നോട്ടുകൾ മാറ്റുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.
മോഷ്ടിച്ച പണം ആദ്യം ക്ഷേത്ര സമുച്ചയത്തിലെ ശുചിമുറികളിൽ ഒളിപ്പിച്ചുവച്ച ശേഷം അവസരം ലഭിക്കുമ്പോൾ പുറത്തേക്ക് മാറ്റിയിരുന്നതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 2024ൽ ക്ഷേത്രോദ്ഘാടനം നടന്നതിന് പിന്നാലെ തന്നെ മോഷണം ആരംഭിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
ക്ഷേത്രത്തിൽ നിന്ന് ഏഴ് മുതൽ ഏഴര കോടി രൂപ വരെ നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ നഷ്ടമായ കൃത്യമായ തുക സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇതുവരെ പ്രതികളിൽ നിന്ന് ഏകദേശം 70 ലക്ഷം രൂപ കണ്ടെത്തിയതായും കൂടുതൽ പണം കണ്ടെത്താനുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിൽ ബാങ്ക് ഉദ്യോഗസ്ഥരടക്കമുള്ള ചിലർക്കെതിരെ സംശയം ഉയർന്നിട്ടുണ്ട്. ചില സർക്കാർ ജീവനക്കാർക്കെതിരെയും നടപടിയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.
കേസിലെ പ്രതികളിൽ പലരും ഉന്നതരുടെ ശുപാർശയിലൂടെയാണ് ക്ഷേത്രത്തിൽ ജോലി നേടിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രതിയായ ടിനു യാദവ് ചമ്പത് റായിയുടെ ഡ്രൈവറായും അഡ്മിനിസ്ട്രേറ്ററായും പ്രവർത്തിച്ചിരുന്നതായും ഇയാളുടെ ബന്ധുവായ മനീഷ് യാദവും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
പണത്തിന് പുറമെ സംഭാവന പെട്ടികളിൽ ലഭിച്ചിരുന്ന സ്വർണാഭരണങ്ങൾ, മൂക്കുത്തികൾ, വളകൾ, വിഗ്രഹങ്ങൾ, പാദസ്വരങ്ങൾ തുടങ്ങിയ വസ്തുക്കളും പ്രതികൾ മോഷ്ടിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണ്.



